കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
ജന്മദിനം : 22-03-1937
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.
*ജീവിത രേഖ*
കുട്ടിക്കാലം
കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്‌ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം, വാവാട്, പൂനൂർ, കോളിക്കൽ, തലക്കടത്തൂർ, ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.
*നേതൃത്വത്തിലേക്ക്*
1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദർസ് ആരംഭിച്ചത്. 1970-ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. 1981 മുതൽ 1988 വരെ മർകസ് ശരീഅ വിഭാഗം തലവനായും 1988 മുതൽ ചാൻസലറായും സേവനം ചെയ്യുന്നു. 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറിൽ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്നങ്ങളാൽ 1989 ൽ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1993-ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993-ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. 2019 ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ മുസ്‌ലീം പണ്ഡിതർ അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.
കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
ആഗോള തലത്തിൽ
ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്, മുസ്ലിം വേൾഡ് ലീഗ്[അവലംബം ആവശ്യമാണ്] തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. ലോകത്തെ പ്രധാന മുസ്ലിം നേതാക്കളെല്ലാം അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സൗദി ഭരണകൂടം നിതഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു[പ്രവർത്തിക്കാത്ത കണ്ണി].
ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച 2010 - 2020 കാലയളവിൽ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.
*പ്രവർത്തനങ്ങൾ*
മതരംഗത്ത്
കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്തുനിന്നാണ് തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, സാന്ത്വന കേന്ദങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം. ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രസിദ്ധീകരണങ്ങൾ, സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം.
*വിദ്യാഭ്യാസ രംഗത്ത്*
കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യാഭ്യാസ രംഗം. വിദ്യാഭ്യാസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണത്തിലാണ്. നിലവിൽ ശരിഅ സിറ്റി,
യുനാനി മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി അക്കാദമിക് സമുച്ചയം നിലവിൽ വന്നു.
*ജീവകാരുണ്യ രംഗത്ത്*
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ് പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം. അദ്ദേഹം നേതൃത്വം നൽകുന്ന സുന്നി യുവജന സംഘത്തിന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം' എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു. ഗവ മെഡിക്കൽ കോളേജുകൾ, ജില്ല -താലൂക്ക് ആശുപത്രികളിൽ സൌജന്യ വളണ്ടിയർ സേവനം, ഉപകാരണങ്ങൾ സമർപിക്കൽ, ആംബുലൻസ് സർവീസ്, സൗജന്യ മരുന്ന് ഭക്ഷണ വിതരണം, പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ, സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.
*സാമൂഹിക രംഗത്ത്*
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
*യാത്രകൾ*
"മനുഷ്യമനസ്സുകളെ കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര നടത്തുകയുണ്ടായി.
2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉയർത്തുന്നു."യെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തി.
2014 ൽ കർണ്ണാടകയാത്ര നടത്തി.
ആസാം യാത്ര
കാശ്മീർയാത്ര
ദ്വീപ് യാത്ര
*പ്രധാന ഗ്രന്ഥങ്ങൾ*
മലയാളം
ഇസ്‌ലാമിലെ ആത്മീയ ദർശനം
വിശുദ്ധ പ്രവാചകന്മാർ ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട്
സ്ത്രീ ജുമുഅ
കൂട്ടുപ്രാർഥന
ജുമുഅ ഖുതുബ
അൽ-ഹജ്ജ്
മൈന്റ് ഓഫ് ഇസലാം
അമേരിക്കൻ ഡയറി
ത്വരീഖത്ത് ഒരു പഠനം
ഇസ്ലാമും ഖാദിയാനിസവും
മുഹമ്മദ റസൂല് (സ)
ഇസ്ലാം പഠനത്തിനൊരാമുഖം
പ്രിയപ്പെട്ട കുട്ടികളെ (ഇത് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)
*അറബി*
عصمة الأنبياء عن الزلات والأخطاء
إظهار الفرح والسرور
التعايش السلمى بين الأديان المختلفة
الدعاء بعد الصلاة
فضيلة الجمع والجماعات
فيضان المسلسلة
وسيلة المسلسلة
وسيلة العباد
المورد الروي
السياسة الإسلامية وحقوق الرعاة والرعية
الوحدة الإسلامية ضد التحديات المعاصرة
تعظيم الأكابر وإحترام الشعائر
الاتباع والإبداع
النهضة الإسلامية في البلاد الهندية
الإسلام والإرهابية
الإسلام والقادياني
مبادي الإسلامي
الأجوية العجيبة
رياض الطالبين
العوائذ الوجدية
*നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ*
മർക്കസു സ്സഖാഫത്തി സുന്നിയ, കോഴിക്കോട്
മർക്കസ് നോളജ് സിറ്റി, കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ
*പുരസ്കാരങ്ങൾ*
മികച്ച വിദ്യാഭ്യാസ സേവനങ്ങള്ക്ക് 2016 ലെ മലേഷ്യയിലെ ക്വാലാലംപൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒഎെസി ടുഡേ ഏര്പ്പെടുത്തിയ ദി precious ജ്വൽസ് ഓഫ് മുസ്‌ലിം വേൾഡ് ബിസ് അവാര്ഡ്
ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ്, 2009
എസ്.എസ്.എഫ് ഗൾഫ് ഘടകമായ ആർ.സി.സി നൽകിയ കഴിഞ്ഞ അര നൂറ്റാണ്ടില് കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ്
കേരള പ്രവാസി ഭാരതി അവാർഡ്
ഗുരുക്കന്മാർ
ബഹ്റുൽ ഉലൂം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഓ. കെ. സൈനുദ്ധീൻ കുട്ടി മുസ്ലിയാർ,ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുൽ ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത് എന്നിവ൪ ഗുരുനാഥ൯മാരാണ്.
*വിമർശനങ്ങൾ*
മുസ്‌ലിം സംഘടനകളുടെ ഐക്യം ലക്ഷ്യമാക്കി കുവൈത്ത് ഔഖാഫ് ഡയറക്ടറായിരുന്ന പരേതനായ നാദിർ അബ്ദുൽ അസീസ് നൂരിയുടെ സാന്നിദ്ധ്യത്തിൽ ഇദ്ദേഹം മറ്റിതര സംഘടനകളുമായി ഐക്യകരാറിൽ ഒപ്പ് വെച്ചു. എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷമായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മലയാള മുഖപത്രമായ പ്രബോധനം വാരികക്ക് നൽകിയ അഭിമുഖത്തിൽ ടി.കെ അബ്ദുല്ല ആരോപിച്ചു.
ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്ക് സംശയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സി.ബി.ഐ കോടതി കാന്തപുരത്തെ പത്താം പ്രതിയാക്കി സിബിഐ പ്രത്യേക ജഡ്ജി ബി. കെമാൽപാഷ ഉത്തരവിട്ടിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ പിന്നീട് അദ്ദേഹം ഒഴിവാക്കപ്പെട്ടു.
പെൺകുട്ടികൾ വഴിപിഴക്കാതിരിക്കാൻ വിവാഹപ്രായം പതിനാറാക്കണമെന്ന അദ്ദേഹത്തിൻറെ വാദം വിവാദമാവുകയുണ്ടായി.
ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ആണെന്നും സ്ത്രീയുടെ പ്രധാന കർമ്മ മേഖല കുടുംബമാണ് എന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കേരളത്തിൽ വൻ വിവാദം ഉണ്ടാക്കിയിരുന്നു.. ലിംഗ സമത്വം, സ്ത്രീ പുരുഷ തുല്യത എന്നിവയെ ശക്തമായി എതിർക്കുന്ന മുസ്ലിം നേതാവായാണ് കാന്തപുരത്തെ പൊതുവെ വിലയിരുത്തപ്പെടുന്നത്
2011 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണയില്ലായിരുന്നെങ്കിൽ മുസ്‌ലിം ലീഗിന് ഒന്നോ രണ്ടോ സീറ്റ് മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന അദ്ദേഹത്തിൻറെ വാദം വിവാദം ക്ഷണിച്ചു വരുത്തി.
2016 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്തി അഡ്വ. എൻ. ഷംസുദ്ദീനെ വിജയിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും 12325 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചത് കാന്തപുരത്തിന് വൻ വിമർശനം ഏൽക്കേണ്ടി വന്നു. രണ്ട് സുന്നി പ്രവർത്തകരുടെ ഘാതകരെ രക്ഷിച്ച എംഎൽഎയെ പരാജയപ്പെടുത്തണമെന്നായിരുന്നു അണികളോട് കാന്തപുരം ആഹ്വാനം ചെയ്തിരുന്നത്.
ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴിൽ അസഹിഷ്ണുത വർദ്ധിച്ചതായി കരുതുന്നില്ലെന്ന് ഖലീജ് ടൈംസ്നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു
2018 ഇൽ കോഴിക്കോട് ചെറുവാടിയിൽ വെച്ച് സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ വിമർശനങ്ങൾക്ക് കാരണമായി.
തിരുകേശവിവാദം: കാന്തപുരത്തിന് സൗദിയിലെ ഒരു പണ്ഡിതൻ പ്രവാചക തിരുകേശം നൽകി എന്ന് സ്വയം അവകാശപെട്ടതോടെ ആണ് വിവാദങ്ങൾക്ക് തുടക്കം. മുടിയുടെ മഹത്ത്വം ലോകത്തെ ബോധ്യപ്പെടുത്താനും സൂക്ഷിയ്ക്കാനുമായി കോഴിക്കോട് നാൽപത് കോടിയോളം രൂപ മുടക്കി ഒരു പള്ളി പണിയാനും കാന്തപുരം തീരുമാനിച്ചു. ഇതിന്റെ പേരിൽ കേരളത്തിലും ഗൾഫിലും പണപ്പിരിവ് ആരംഭിച്ചതോടെ ചില മുസ്‌ലിം പണ്ഡിതരും സംഘടനകളും എതിർപ്പുമായി രംഗത്തെത്തി. മുടി വ്യാജമാണെന്നും കാന്തപുരത്തിന്റേത് തട്ടിപ്പുമാണെന്നും പറഞ്ഞ അവരോട് മുടി പ്രവാചകന്റേത് തന്നെയാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. തിരുകേശ വിവാദത്തിൽ ആദ്യമായി അഭിപ്രായം പറഞ്ഞ രാഷ്ട്രീയ നേതാവായ പിണറായി വിജയനോട് രാഷ്ട്രീയക്കാർ മതകാര്യങ്ങളിൽ ഇടപെടേണ്ടെന്നും അങ്ങനെയുണ്ടായാൽ അത് വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിയ്ക്കുമെന്നും കാന്തപുരം മറുപടി നൽകി.
Comments
Post a Comment