സുബ്ഹാനല്ലാഹ്... നിങ്ങളെന്താണീ പറയുന്നത്..?



     ✍🏼ബഗ്ദാദിലാണിപ്പോൾ. ദുൽ ഹജ്ജ് ആയിട്ടുണ്ട്. ഹജ്ജ് ചെയ്യാൻ വല്ലാത്ത പൂതി വന്നു അബ്ദുല്ലാഹ് ബ്ൻ മുബാറക് തങ്ങൾക്ക്...

 ഒറ്റയും തെറ്റയുമായി ഹാജിമാരൊക്കെ ബഗ്ദാദിൽ നിന്ന് മക്കയിലേക്കുള്ള യാത്രയിലാണ്.

 ഏതെങ്കിലും ഒരു സംഘത്തോടൊപ്പം ഹജ്ജിന് പോവാൻ മഹാനും തീരുമാനിച്ചു. പെട്ടെന്നുള്ള തീരുമാനം ആയതിനാൽ ഒന്നും മുന്നേ ഒരുക്കി വെക്കാൻ സാധിച്ചിട്ടില്ലായിരുന്നു.

 ഹജ്ജിനു വേണ്ട സാധന സാമഗ്രികൾ വാങ്ങാനായി അഞ്ഞൂറ് ദീനാറുമെടുത്ത് മഹാൻ ബഗ്ദാദ് നഗരത്തിലേക്കിറങ്ങി.

 തെരുവിലൂടെ നടന്ന് തുടങ്ങിയതേയുള്ളൂ.. ഒന്നും വാങ്ങിയിട്ടില്ല. അപ്പോഴുണ്ട് മുന്നിൽ ഒരു സ്ത്രീ.

 "ഞാനൊരു സയ്യിദ് തറവാട്ടിലെ സാധുവായ പെണ്ണാണ്. പെൺമക്കളാണെനിക്കുള്ളത്. ഇന്നേക്ക് നാലു ദിവസമായി ഞാനുമെന്റെ പൊന്നു മക്കളും എന്തേലും കഴിച്ചിട്ട്..!!"

 മഹാന്റെ മനസ്സിൽ ആ വാക്കുകൾ ചെന്ന് പതിച്ചു. നിർമ്മലമായ മനസ്സുകളങ്ങനെയാണല്ലോ...

 മഹാൻ പറയുകയാണ്. ഞാനെന്റെ കയ്യിലെ ആ അഞ്ഞൂറ് ദീനാറെടുത്ത് ആ സ്ത്രീയുടെ നീട്ടിപ്പിടിച്ച വസ്ത്രത്തിലേക്കിട്ടു കൊടുത്തിട്ട് പറഞ്ഞു.

 മോളേ.. നീ നിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി പൊയ്ക്കോളൂ.. നിങ്ങൾക്ക് കുറച്ചു കാലത്തേക്ക് ജീവിക്കാൻ ഇത് തന്നെ ധാരാളമാവും...

 അല്ലാഹുﷻവിനേയും സ്തുതിച്ച് കൊണ്ട് മഹാൻ വീട്ടിലേക്ക് തന്നെ തിരിച്ചു. ആ പരാധീനത കേട്ടതു മുതൽ എന്തോ ഹജ്ജ് ചെയ്യാനുള്ള മോഹം തന്നെ മനസ്സിൽ നിന്ന് മാഞ്ഞുപോയി.

 ബഗ്ദാദിൽ നിന്നുള്ള അവസാന സംഘവും ഹജ്ജിനു പോയി. മഹാനവർകൾ പതിവ് പോലെ തന്റെ ദിനചര്യകളിലേർപ്പെട്ടു കൊണ്ടിരുന്നു.

 ഹജ്ജ് കാലം കഴിഞ്ഞു. ഹജ്ജാജിമാരൊക്കെ തിരിച്ചു വന്നു തുടങ്ങി.

 ഏതായാലും ഇക്കൊല്ലം ഹജ്ജിനു വിധിയുണ്ടായില്ലല്ലോ. ഇനി ഹജ്ജിനു പോയി തിരിച്ചു വരുന്ന കൂട്ടുകാരെ കണ്ട് സലാം പറയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യാമല്ലോ എന്നുദ്ദേശിച്ചു കൊണ്ട് മഹാൻ ഹാജിമാരെ കാണാനിറങ്ങി.

 കണ്ട കൂട്ടുകാരോടൊക്കെ മഹാനവർകൾ പറഞ്ഞു: "നിങ്ങളെ ഹജ്ജ് അല്ലാഹു ﷻ സ്വീകരിക്കട്ടേ..."

 അപ്പൊ അവരൊക്കെ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞു: "നിങ്ങളുടെ ഹജ്ജും അല്ലാഹു ﷻ സ്വീകരിക്കട്ടേ..."

 "അതിന് ഞാനിക്കൊല്ലം ഹജ്ജ് ചെയ്തിട്ടില്ലല്ലോ" മഹാൻ പറഞ്ഞു.

"സുബ്ഹാനല്ലാഹ്... നിങ്ങളെന്താണീ പറയുന്നത്..?

 'അറഫയിലേക്ക് പോകും വഴി നമ്മൾ ഒരുപാട് സംസാരിച്ചില്ലേ' എന്ന് ചിലർ.

 'നിങ്ങളല്ലേ ഞങ്ങൾക്ക് ഇന്ന സ്ഥലത്ത് നിന്ന് വെള്ളം തന്നത്' എന്ന് മറ്റു ചിലർ.

 'നിങ്ങളല്ലേ ഞങ്ങൾക്ക് ചില സാധനങ്ങൾ അവിടെ നിന്ന് വാങ്ങിച്ചു തന്നത്' എന്ന് വേറെ ചിലർ.

 കൂട്ടുകാരുടെ മറുപടികൾ കേട്ട അബ്ദുല്ലാഹ് ബിൻ മുബാറക് തങ്ങൾ അത്ഭുതം കൂറി. ഒന്നും മനസ്സിലാവുന്നില്ല. 'ഇതെന്തു കഥയാ' പടച്ചോനേ എന്ന് മനസ്സിൽ ചോദിച്ച് അന്ന് രാത്രി ഉറങ്ങാൻ കിടന്നു...

 ഉറക്കത്തിലേക്ക് വഴുതി വീണതേയുള്ളൂ.. കിനാവിലതാ മുത്ത്നബിﷺതങ്ങൾ വന്ന് പറയുകയാ...

 "മോനേ.. അബ്ദുല്ലാഹ്.. കൂട്ടുകാരുടെ ആശംസകളും മറുപടികളും കേട്ട് തരിച്ചിരിക്കുകയാണല്ലേ..? അത്ഭുതപ്പെടേണ്ടതില്ല. അവർ പറഞ്ഞതെല്ലാം സത്യം തന്നെയാ.. എന്റെയൊരു പേരക്കുട്ടിയായ മോളെ നീ സഹായിച്ചില്ലേ.. അതു കണ്ടിട്ടെന്റെ മനസ്സ് നിറഞ്ഞു. ഉടൻ ഞാൻ അല്ലാഹുﷻവിനോട് നിങ്ങൾക്ക് വേണ്ടി ചോദിച്ചു. തത്സമയം തന്നെ അല്ലാഹു ﷻ നിങ്ങളുടെ അതേ രൂപത്തിലൊരു മാലാഖയെ സൃഷ്ടിച്ചു. ആ മാലാഖയാണ് നിങ്ങൾക്ക് വേണ്ടി ഹജ്ജ് ചെയ്തത്. നിങ്ങൾ ഹജ്ജ് ചെയ്യുന്നുണ്ടേലും ഇല്ലേലും എല്ലാ വർഷവും ആ മാലാഖയുണ്ടാവും നിങ്ങൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ..!!"

അവലംബം:-
[حلية الكرماء وبهجة الندماء]

Comments