നിരീക്ഷണക്യാമറയിൽ കുടുങ്ങിയവർ നമ്മൾ
ഒരു സദസ്സ്. നബിﷺതങ്ങൾ സംസാരിക്കുന്നു. സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ സദസ്സ്.
പെട്ടെന്ന് ഒരാൾ കടന്നുവന്നു. എല്ലാവരും അദ്ദേഹത്തെ നോക്കി. ആർക്കും പരിചയമില്ല. മദീനക്കാരനല്ല. ദൂരെ ദിക്കിൽ നിന്നു വരികയായിരിക്കും.
എന്നാൽ യാത്രയുടെ അടയാളങ്ങളൊന്നും കാണാനുമില്ല.
വസ്ത്രം മുഷിഞ്ഞിട്ടില്ല. മുടി പാറിപ്പറക്കുന്നില്ല. മുഖത്തു യാത്രാ
ക്ഷീണമില്ല.
എല്ലാവർക്കും അതിശയം തോന്നി. അദ്ദേഹം നബിﷺതങ്ങളുടെ തൊട്ടു മുന്നിൽ വന്നിരുന്നു. ഇരുവരുടെയും കാൽമുട്ടുകൾ പരസ്പരം സ്പർശിക്കും വിധം ചേർന്നിരുന്നു. എന്നിട്ടു ചോദിച്ചു:
“ഇസ്ലാം എന്നാലെന്താണ്..?”
നബി ﷺ ഇങ്ങനെ മറുപടി നൽകി:
“ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുﷻവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത് കൊടുക്കുക, റമളാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക ഇതാണ് ഇസ്ലാം...”
ആഗതൻ ഇങ്ങനെ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി.”
സ്വഹാബികൾക്കു വലിയ അത്ഭുതം. ചോദ്യം ചോദിക്കുന്നു, ഉത്തരം കേട്ടപ്പോൾ ശരി എന്നു പറയുന്നു..!ആഗതൻ രണ്ടാമതൊരു ചോദ്യം ചോദിച്ചു:
“ഈമാൻ എന്നാലെന്ത്..?'
നബി ﷺ ഇങ്ങനെ മറുപടി നൽകി; “അല്ലാഹുﷻവിൽ വിശ്വസിക്കുക, അവന്റെ മലക്കുകളിലും കിതാബുകളിലും പ്രവാചകന്മാരിലും അന്ത്യനാളിലും ഖദ്റി(വിധി)ലും നീ വിശ്വസിക്കുക.”
ആഗതൻ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി. “ഇഹ്സാൻ എന്നാലെന്ത്..?” അടുത്ത ചോദ്യം.
“അല്ലാഹുﷻവിനെ നീ ആരാധിക്കുക. നീ അവനെ കണ്ടു കൊണ്ടിരിക്കുന്നു എന്ന വിധത്തിൽ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു...”
ആഗതൻ അതും സമ്മതിച്ചു.
അടുത്ത ചോദ്യം. “എപ്പോഴാണ് അന്ത്യനാൾ സംഭവിക്കുക..?”
നബി ﷺ ഇങ്ങനെ മറുപടി നൽകി: “ഇക്കാര്യത്തെക്കുറിച്ച് എനിക്കു നിങ്ങളെക്കാൾ വിവരമില്ല - ചോദിക്കപ്പെട്ട ആൾക്കു ചോദിച്ച ആളെക്കാൾ അന്ത്യദിനത്തെക്കുറിച്ചു വിവരമില്ല.”
“സമ്മതിച്ചു. അന്ത്യനാളിന്റെ ലക്ഷണങ്ങൾ പറയുക.”
നബി ﷺ പറഞ്ഞു: “അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കൽ, പാദരക്ഷയില്ലാത്തവരും ദരിദ്രരും ആട്ടിടയന്മാരുമായ ജനങ്ങൾ ഉന്നത
സൗധങ്ങൾ നിർമിക്കുന്നതിൽ മത്സരിക്കൽ.”
അതും കേട്ടു, സമ്മതിച്ചു. ഉടനെ അപരിചിതൻ സ്ഥലംവിട്ടു. അവിടെ കൂടിയ സ്വഹാബികൾ അതിശയത്തോടെ പ്രവാചകരുടെ (ﷺ) മുഖത്തേക്കു നോക്കി..!!
“ഇവിടെ വന്നുപോയ ആൾ ആരാണെന്നറിയാമോ..?” റസൂലിന്റെ (ﷺ) ചോദ്യം.
സ്വഹാബികൾ കൈമലർത്തി. അല്ലാഹുﷻവും റസൂലും (ﷺ) ഏറ്റവും അറിയുന്നവരാണ്...
അപ്പോൾ നബി ﷺ പറഞ്ഞു: “ജിബ്രീൽ(അ)! അതേ, ജിബ്രീൽ എന്ന മലക്കാണ് ഇവിടെ വന്നുപോയത്. നിങ്ങൾക്കു ദീൻ പഠിപ്പിച്ചു തരാൻ വേണ്ടി ഇവിടെ വന്നതായിരുന്നു...”
സ്വഹാബികൾ അതിശയിച്ചുപോയി.
ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും തങ്ങളെ പഠിപ്പിക്കാൻ വേണ്ടി ജിബ്രീൽ(അ) വന്നു. ഇപ്പോൾ അക്കാര്യങ്ങൾ മനസ്സിൽ നന്നായി ഉറച്ചു. ഒരിക്കലും മറന്നുപോകില്ല...
അല്ലാഹുﷻവിനെ നമ്മൾ കാണുന്നു എന്ന വിധത്തിൽ സൽകർമ്മങ്ങൾ നിർവഹിക്കുക. നാം അവനെ കാണുന്നില്ലെങ്കിലും അവൻ നമ്മേ കണ്ടുകൊണ്ടിരിക്കുന്നു. ഈ ബോധം
എപ്പോഴും മനസ്സിൽ വേണം.
അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത വാക്കുകൾ നമ്മുടെ വായിൽ നിന്നും പുറപ്പെടരുത്.
അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത ഒരു പ്രവർത്തനവും നമ്മിൽ നിന്നുണ്ടാകരുത്.
നാം ഏതു സമയത്തും അവന്റെ നിരീക്ഷണത്തിലാണ്. ഈ ഓർമ്മ എപ്പോഴും വേണം. ഈ ഓർമ നമ്മെ നന്മയിലേക്കു നയിക്കും.
=====================
Comments
Post a Comment