അഹ്മദുൽ കബീർ രിഫാഈ (റ) 22, 23

💧Part : 22💧

   അഹ്മദ് ബ്നു ജലാൽ (റ) പറയുന്നു : ശൈഖ് രിഫാഈ (റ) കർമ്മ ശാസ്ത്ര പണ്ഡിതനും ഉന്നതനായ ഖാരിഉമായിരുന്നു. ഖുർആൻ പാരായണത്തിൽ മഹാനവർകൾക്ക് പ്രത്യേക പാടവമുണ്ടായിരുന്നു. വലിയൊരു ഹദീസ് പണ്ഡിതൻ കൂടിയായിരുന്നു ശൈഖ് (റ). അദ്ദേഹത്തിന് ഉന്നതമായ പരമ്പരകളും ഇജാസത്തുകളും ഉണ്ട്...

 ശൈഖ് തഖിയുദ്ദീനുൽ വാസിത്വി (റ) പറയുന്നു : ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ശൈഖ് രിഫാഈ (റ) വിനെ പ്രകീർത്തിച്ചു പറഞ്ഞു. എന്നിട്ട് ഇങ്ങനെ തുടർന്നു : "ഹേ മനുഷ്യാ, ആ മഹാത്മാവിനെ അറിയാൻ ആർക്കും കഴിയില്ല. ആര് വിശേഷണം പറഞ്ഞാലും അവിടുത്തെ യഥാർത്ഥ വിശേഷണം മനസ്സിലാക്കാൻ കഴിയില്ല..."

 രിഫാഈ ശൈഖ് (റ) വിന്റെ ശിഷ്യനായ ശൈഖ് ഇബ്റാഹീമുൽ അഅ്സബ് (റ) പറയുന്നു : "ശൈഖ് തങ്ങൾ സ്വയം പർണശാലയും പള്ളിയും അടിച്ചു വാരാറുണ്ടായിരുന്നു. വെളുത്ത തുകൽ കൊണ്ടായിരുന്നു ശൈഖ് (റ) വിന്റെ ചെരിപ്പുകൾ. കഷ്ണം വെച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. രോഗികളോടും വിശന്നവരോടും മാറാവ്യാധി ബാധിച്ചവരോടുമൊപ്പം മഹാനവർകൾ ഭക്ഷണം കഴിക്കുമായിരുന്നു. സൽസ്വഭാവിയും മാന്യനുമായിരുന്ന ശൈഖ് (റ) അവിടുത്തെ കുടുംബ ബന്ധങ്ങൾ നല്ല നിലക്ക് പുലർത്തിപ്പോന്നു..."

 ശൈഖ് അബൂ മുൻദിറുൽ മുഹ്തദാറജി (റ) പറയുന്നു : "എനിക്കൊരിക്കലും ആ മഹാനുഭാവന്റെ മഹത്വം വിശദീകരിക്കാൻ കഴിയില്ല. തനിക്ക് ഒരു പദവിയും മഹത്വവും കൽപ്പിക്കാത്തവരും സ്വശരീരത്തിന് ഭൗതിക സുഖങ്ങൾ തീരെ നൽകാത്തവരുമായ ഒരു മഹാനെ ഞാൻ എങ്ങനെ വർണ്ണിക്കും..! അല്ലാഹുﷻവിന്റെ അടുക്കൽ പദവി വർദ്ധിക്കുംതോറും അവിടുത്തെ വിനയവും ലാളിത്യവും വർദ്ധിക്കുമായിരുന്നു..."

 ശൈഖ് ഇബ്റാഹീമുൽ ഫാറൂസി (റ) തന്റെ സദസ്സിൽ മഹാന്മാരുടെ മാഹാത്മ്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ശൈഖ് രിഫാഈ (റ) ഒഴികെയുള്ള എല്ലാ മഹാന്മാരെ കുറിച്ച് പറയുമ്പോഴും അദ്ദേഹം ശൈഖ് എന്നു ചേർത്തു വിളിച്ചു. ശൈഖ് രിഫാഈ (റ) വിനെ സംബന്ധിച്ച് പറയുമ്പോൾ ശൈഖുനാ സയ്യിദീ അഹ്മദ് എന്നും പറഞ്ഞു. ഈ വേർതിരിവിനെതിരെ സദസ്സിൽ നിന്ന് ചോദ്യമുയർന്നു. ശൈഖ് മൻസ്വൂർ (റ) അടക്കമുള്ള മഹാന്മാരെ കുറിച്ചെല്ലാം താങ്കൾ ശൈഖ് എന്നു മാത്രവും ശൈഖ് രിഫാഈ (റ) വിനെ കുറിച്ച് ശൈഖുനാ സയ്യിദീ അഹ്മദ് എന്നും ചേർക്കുന്നുവല്ലോ.. എല്ലാവരും മഹാന്മാരല്ലേ..! പിന്നെന്താണീ വിവേചനം..?
നിരവധി മരിച്ചവരെ അല്ലാഹുﷻവിന്റെ അനുമതി പ്രകാരം ജീവിപ്പിച്ച മഹാനാണ് ശൈഖ് രിഫാഈ (റ). അവരെ ഞാൻ എങ്ങനെ പ്രത്യേകം ആദരിക്കാതിരിക്കും എന്നായിരുന്നു മറുപടി...
  [ഖിലാദത്ത്]

 ശൈഖ് അഹ്മദു ബ്നു ജലാൽ ഇലാഉസ്സ്വദയിൽ എഴുതി : പല മഹാന്മാർ സ്വപ്നത്തിൽ ഹബീബായ നബി ﷺ തങ്ങൾ ശൈഖ് തങ്ങളെ പുകഴ്ത്തി പറയുന്നതായി കണ്ടു. നബി ﷺ പറയുകയാണ് : "ശൈഖ് രിഫാഈ (റ) ആത്മീയ ലോകത്തെ പുതുമാരനാണ്. അദ്ദേഹത്തോട് ആയിരങ്ങൾ പിന്തുടരുകയും അതു വഴി അവർ അല്ലാഹുﷻവിനെ പ്രാപിക്കുകയും ചെയ്യും..."

💧Part : 23💧

   ശൈഖ് ഇമാദുദ്ദീനു സ്സിൻകി (റ) പറഞ്ഞതായി ശൈഖ് അലിയ്യുസ്സുരി (റ) ഉദ്ധരിക്കുന്നു : ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഉമ്മയുടെ ഗർഭാശയത്തിൽ വെച്ച് തന്നെ സംസാരിച്ചിട്ടുണ്ട്...

 ഒരിക്കൽ ഗർഭാശയത്തിൽ നിന്ന് ഉമ്മ കേൾക്കുന്ന ശബ്ദത്തിൽ അവിടുന്ന് പറഞ്ഞു : ഉമ്മാ, നിങ്ങൾക്ക് സലാം. മകൻ സലാം പറയുന്നത് കേട്ട മഹതി സലാം മടക്കി മകനോട് ചോദിച്ചു : മോനേ എന്താണ് നിങ്ങളുടെ പേര്..! തൽസമയം ഗർഭാശയത്തിൽ നിന്ന് പ്രത്യുത്തരം നൽകി. എന്റെ പേര് അഹ്മദ് എന്നാണ്. തുടർന്ന് ശൈഖ് തങ്ങളുടെ ചോദ്യം : പ്രിയ മാതാവേ അവിടുന്ന് അല്ലാഹുﷻവിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത്..! ഉമ്മ പറഞ്ഞു : എന്റെ ആവശ്യം അല്ലാഹുﷻവിന്റെ [റഹ്മത്ത്] കാരുണ്യമാണ്...

 ഉടൻ ശൈഖ് തങ്ങൾ പ്രതിവചിച്ചു : "അല്ലാഹുﷻവിന്റെ റഹ്മത്ത് ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ഏഴെണ്ണമുണ്ട്...

*1) -* സ്വിദ്ഖുൽ യഖീനോട് (സത്യ സന്ധമായ വിശ്വാസ ദാർഢ്യത) കൂടെയുള്ള ശരിയായ കരുത്ത്.

*2) -* അഞ്ച് വഖ്ത് നിസ്കാരം അനുഷ്ഠിക്കൽ.

*3) -* സാധുക്കൾക്ക് ഗുണങ്ങൾ ചെയ്തു കൊടുക്കൽ.

*4) -* ഇതര സൃഷ്ടികളെ വഞ്ചിക്കലിൽ നിന്ന് ഹൃദയം ശുദ്ധമാവുക.

*5) -* പരദൂഷണത്തിൽ നിന്ന് നാവ് സൂക്ഷിക്കൽ.

*6) -* ഹറാം കൈവെടിയൽ.

*7) -* അന്യരിലേക്കുള്ള നോട്ടത്തെ തൊട്ട് മനസ്സ് സംരക്ഷിക്കൽ.

 ഗർഭസ്ഥ ശിശുവിന്റെ വിശദീകരണം ആ മഹതിയെ അത്ഭുതപ്പെടുത്തി. മഹതി പറഞ്ഞു : ഈസാ നബി (അ) നെ പോലെ വയറ്റിൽ നിന്ന് സംസാരിക്കുന്ന കുട്ടി. അത്ഭുതം തന്നെ..!!

 അപ്പോഴാണ് ശൈഖ് (റ) വിന്റെ അമ്മാവൻ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) അവിടേക്ക് കടന്നു വന്നത്. ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്റെ സഹോദരിയോട് പറഞ്ഞു : "പ്രിയ സഹോദരീ, നിങ്ങളുടെ വയറ്റിൽ നിന്ന് സംസാരിക്കുന്ന ഈ കുട്ടി ലോകത്തെ മശാഇഖുമാരുടെ ശൈഖാണ്. അവിടുത്തെ വിലായത്തിന്റെ വെളിച്ചം കൊണ്ട് ലോകം മുഴുക്കെ പ്രകാശിക്കും. ആ പുണ്യ പ്രഭാവൻ കാരണത്താൽ മലക്കുകൾ ആകാശ ലോകത്തും സ്വാലിഹീങ്ങൾ ഭൂമിയിലും സന്തോഷിക്കും. ദുർവൃത്തരും പിശാചുക്കളും പരിഭ്രമചിത്തരാകും. അവിടുത്തെ പ്രകാശം എല്ലാ ഔലിയാക്കളെയും പൊതിയും. അസൂയാലുക്കൾ അവരുടെ കുതന്ത്രങ്ങളാൽ തന്നെ തകർന്നടിയും. അവിടുത്തേക്ക് അല്ലാഹു ﷻ ഉന്നത വിജയം പ്രധാനം ചെയ്യും. സഹോദരീ, നിങ്ങളുടെ മകന്റെ കാര്യത്തിൽ സന്തോഷിച്ചു കൊള്ളുക..."

 ശൈഖ് തങ്ങളുടെ ശിഷ്യന്മാരിലൊരാളായ അൽ ഹാജ് അബുൽ കിറാം (റ) പലപ്പോഴും ശൈഖ് (റ) വിനെ സന്ദർശിക്കണമെന്ന് വിചാരിച്ചിരുന്നു. അങ്ങനെ ഒരിക്കൽ ശൈഖ് തങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് അദ്ദേഹത്തിന് ചില വിഷമതകളുണ്ടായി. കാല് വേദനിക്കാൻ തുടങ്ങുകയും, വേദന തുടയെല്ല് വരെ എത്തുകയും ചെയ്തു. വേദന ശക്തമായി. ശൈഖ് തങ്ങളുടെ അടുത്തെത്തി ശിഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ശൈഖ് (റ) വിന് ശിഷ്യൻ അനുഭവിച്ച വിഷമതകൾ ബോധ്യമായി. തുടർന്ന് ശൈഖ് (റ) ശിഷ്യനെ ഒന്നു നോക്കി. ശൈഖ് തങ്ങൾ നോക്കിയതോടെ അദ്ദേഹത്തിന്റെ വേദനകൾ പാടെ മാറി.

 അബ്ദുല്ലാഹ് ഗ്രാമത്തിലെ ശൈഖ് മക്കിയ്യ് എന്ന മഹാൻ ശൈഖ് തങ്ങളുടെ ശിഷ്യനായിരുന്നു. ഉമ്മു അബീദയിൽ വന്ന് തൗബ ചെയ്ത് ശൈഖ് തങ്ങൾക്ക് ശിഷ്യപ്പെട്ടതു മുതൽ അദ്ദേഹം പർണ ശാലയിൽ തന്നെയായിരുന്നു താമസം. കുറേക്കാലം അങ്ങനെ കഴിഞ്ഞു. അതിനിടെ ഒരു നാൾ തന്റെ കുടുംബത്തെ പോയിക്കാണണമെന്ന് അദ്ദേഹത്തിന് ഉൽക്കടമായ ആഗ്രഹം ജനിച്ചു. പിറ്റേ ദിവസം രാവിലെ പതിവുപോലെ മജ്ലിസിൽ ചെന്നപ്പോൾ ശൈഖ് (റ) ചോദിച്ചു : ഓ മക്കിയ്യ, എപ്പോഴാണ് അബ്ദുല്ലാ ഗ്രാമത്തിൽ പോകുന്നത്..? ശൈഖ് മക്കിയ്യിന് അത്ഭുതമായി..."

 ദരിദ്രനായ രിഫാഈ (റ) വിന്റെ ഒരു ശിഷ്യൻ ഒരിക്കൽ ഗുരുവിനെയും മറ്റും വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശൈഖ് തങ്ങൾക്കും കൂടെയുള്ളവർക്കും വിഭവങ്ങളൊന്നും ഒരുക്കിയിരുന്നില്ല. അതിനു മാത്രമുള്ള സാമ്പത്തിക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിഭവങ്ങളൊന്നുമൊരുക്കാതെ ശൈഖ് (റ) വിനെ ക്ഷണിച്ചു വരുത്തിയതിൽ കൂടെ വന്ന പലർക്കും അതൃപ്തി തോന്നി. അവർ ചോദിച്ചു : താങ്കൾ എന്തിനാണ് ശൈഖ് തങ്ങളെ ക്ഷണിച്ചു വരുത്തിയത്..? അദ്ദേഹം പറഞ്ഞു : ശൈഖ് (റ) വിന്റെ കാരണത്താൽ അല്ലാഹു ﷻ ബറകത്ത് ചെയ്യാനും അതു വഴി നമുക്ക് വിഭവങ്ങളൊരുക്കാനും വേണ്ടി..! ശൈഖ് തങ്ങൾ കുറച്ച് നേരം ആ വീട്ടിൽ ചിലവഴിച്ച് യാത്ര പറഞ്ഞിറങ്ങി...

 പിന്നീടങ്ങോട്ട് ആ ശിഷ്യന് സാമ്പത്തികമായി അതിയായ പുരോഗതി ലഭിച്ചു. അത് ശൈഖ് (റ) വിന്റെ മഹത്വത്തിന്റെ ഫലമായിരുന്നു.

തുടരും

Comments