നബി മുഹമ്മദ് മുസ്തഫ(സ) 19, 20, 21

💧Part : 19💧

🔖 സുബൈദി എന്ന വ്യാപാരി

   ഒരു ഖുറൈശി പ്രമാണിയുടെ കഥ പറഞ്ഞുതരാം. പേര് ആസ്വ്. ഒട്ടകപ്പുറത്തു ചരക്കുമായി വന്ന ഒരു കച്ചവടക്കാരനെ ആസ്വ് കണ്ടു. ചരക്കു കണ്ടപ്പോൾ വാങ്ങാൻ മോഹം...

 “നിങ്ങളുടെ പേരെന്താണ്?” ആസ്വ് കച്ചവടക്കാരനോടു ചോദിച്ചു.

 “എന്റെ പേര് സുബൈദി”- കച്ചവടക്കാരൻ പേരു പറഞ്ഞു.

 കച്ചവടച്ചരക്കു പരിശോധിച്ചശേഷം ആസ്വ് പറഞ്ഞു: “നിങ്ങളുടെ ചരക്ക് എനിക്കു വേണം. വില പറയൂ...”

 സുബൈദി വില പറഞ്ഞു. ആസ്വ് സമ്മതിച്ചു. ചരക്കു കൈമാറി. പണം റൊക്കം തരാനില്ല. കടം തരണം. ആസ്വ് നേതാവാണ്. പ്രസിദ്ധനും ധനികനുമാണ്. പണം ഉടനെ കിട്ടുമെന്നായിരുന്നു സുബൈദിയുടെ പ്രതീക്ഷ.

 കടം പറഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും സമ്മതിച്ചു. അവധിയും പറഞ്ഞല്ലോ; പറഞ്ഞ അവധിക്കു പണം കിട്ടുമെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിൽ മടങ്ങിപ്പോയി.

നിശ്ചിത ദിവസം സുബൈദി ആസ്വിന്റെ വീട്ടിലെത്തി. “എന്റെ ചരക്കിന്റെ വില തന്നാലും.” സുബൈദി വിനയപൂർവം അപേക്ഷിച്ചു...

 “പ്രിയപ്പെട്ട സുബൈദി. പണമൊന്നും വന്നില്ലല്ലോ. കുറച്ചു ദിവസം കൂടി കഴിയട്ടെ” - ആസ്വ് മറ്റൊരു അവധി പറഞ്ഞു.

 സുബൈദി എന്തു പറയും..? ശക്തനായ നേതാവല്ലേ ആസ്വ്. സുബൈദി മടങ്ങിപ്പോയി. വളരെ ദുഃഖത്തോടെ. പലതവണ സുബൈദി വന്ന് ആസ്വിനെ കണ്ടു. പണം കിട്ടിയില്ല.

 നിരാശനായ കച്ചവടക്കാരൻ പല ഖുറൈശി നേതാക്കളെയും കണ്ടു. അവരോടു പരാതി പറഞ്ഞു. ആരും സുബൈദിയുടെ ദുഃഖം കണ്ടില്ല. പ്രമുഖനായ ആസ്വിനെതിരെ എന്തെങ്കിലും സംസാരിക്കാൻ അവരാരും തയ്യാറായില്ല.

 സുബൈദി നിരാശനായി. ഇനി ആരോടു പറയും..? ചില തറവാട്ടുകാരെ ചെന്നു കണ്ടു സങ്കടം പറഞ്ഞു. ആസ്വിന്റെ കയ്യിൽ നിന്നും ചരക്കുകളുടെ വില വാങ്ങിത്തരണം. അവരിൽ ചിലരുടെ മനസ്സലിഞ്ഞു.

 മക്കക്കാരനല്ലാത്ത ഒരാളാണു സുബൈദി. അക്കാരണംകൊണ്ട് ഇത്രയും ക്രൂരത കാണിക്കാമോ, ഇത് അക്രമമല്ലേ..?

 സുബൈദിയുടെ കാര്യം ചർച്ച ചെയ്യാൻ വേണ്ടി ചില തറവാട്ടുകാർ യോഗം ചേർന്നു. ഹാശിം, മുത്വലിബ്, അസദ്, സുഹ്റ എന്നീ തറവാട്ടുകാരാണ് ഒത്തുകൂടിയത്...

 അബ്ദുല്ലാഹിബ്നു ജുദ്ആൻ എന്ന പ്രമുഖന്റെ വീട്ടിൽ അവർ സമ്മേളിച്ചു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. സുബൈദിയുടെ അവകാശം പിടിച്ചുവാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.

 അൽഅമീൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.“അകമിക്കപ്പെട്ടവനെ നാം സഹായിക്കും. അവൻ മക്കക്കാരനോ വിദേശിയോ ആരാകട്ടെ.” യോഗം പ്രഖ്യാപിച്ചു.

 നേതാക്കൾ ഒന്നിച്ചിറങ്ങി. സുബൈദിനെയും കൂട്ടി നേരെ നടന്നു, ആസ്വിന്റെ വീട്ടിലേക്ക്.

 “ആസ്... താങ്കൾ ഖുറൈശി പ്രമുഖനാണ്. ഒരു കച്ചവടക്കാരന്റെ ചരക്കു വാങ്ങിയിട്ടു വില നൽകാതിരിക്കുക. അത് അക്രമമാണ്. മര്യാദക്കു സുബൈദിയുടെ ചരക്കിന്റെ വില നൽകൂ....! ചരക്കിന്റെ വില നൽകിയില്ലെങ്കിൽ ഞങ്ങൾ ബലംപ്രയോഗിക്കും. ഇതു നിസ്സാര കാര്യമല്ല.”

 ആസ്വ് പിന്നെ മടിച്ചുനിന്നില്ല. സുബൈദിക്കു പണം നൽകി. അൽഅമീൻ വളരെ സന്തോഷവാനായിരുന്നു. അക്രമിക്കപ്പെട്ട സുബൈദിയുടെ അവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ പ്രവാചകൻ ﷺ പിൽക്കാലത്തെ പ്രശംസിക്കാറുണ്ടായിരുന്നു.

 മറക്കാനാവാത്ത സംഭവമായിരുന്നു അത്. അക്രമിക്കപ്പെട്ടവന്റെ അവകാശം നേടിയെടുക്കാനുള്ള ധീരമായ സംരംഭം. ധീരമായ പ്രതിജ്ഞ. ഇസ്ലാമിക കാലത്തും അതിനു പ്രസക്തിയുണ്ട്.

 സ്വഹാബികൾ ഈ സംഭവം അഭിമാനപൂർവം തങ്ങളുടെ കൂട്ടുകാരെ അറിയിച്ചു. അങ്ങനെ സംഭവം പ്രസിദ്ധമായിത്തീർന്നു. ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു...


    📌 നമ്മുടെ നബി മുഹമ്മദ് 
                    മുസ്തഫ ﷺ

💧Part : 20💧

🔖 കച്ചവടക്കാരൻ (1)

   അബൂത്വാലിബിനു വാർധക്യം ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം. വരുമാനം കുറഞ്ഞു. ഒരു വലിയ കുടുബത്തെ സംരക്ഷിക്കണം. നബിﷺതങ്ങൾ അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി. ജോലി ചെയ്തു കുടുംബത്തെ സഹായിക്കണമെന്നു നബി ﷺ തീരുമാനിച്ചു. ആടിനെ മേയ്ക്കലും കച്ചവടവുമാണ് പ്രധാന ജോലികൾ...

 സ്വന്തം കുടുംബത്തിലെ ആടുകളെ മേയ്ക്കാൻ നബിﷺതങ്ങൾ ചെറുപ്പകാലത്തു പോകുമായിരുന്നു. വളർന്നപ്പോൾ മക്കക്കാരായ ചിലരുടെ ആടുകളെ മേയ്ക്കുവാൻ പോയി. മറ്റുള്ളവരുമായി ചേർന്നു ചില കച്ചവടങ്ങൾ നടത്തി. അബൂബക്കർ (റ) വിനോടൊപ്പമായിരുന്നു ചിലത്.

 കച്ചവടയാത്രകളും നടത്തി. മറ്റു പലരുമായി കൂറുകച്ചവടം നടത്തിയിട്ടുണ്ട്. കൂറുക്കൂട്ടാൻ ഏറ്റവും പറ്റിയ ആളാണ്. കൂറുകച്ചവടം നടത്തിയ ചിലർ പ്രവാചകനെക്കുറിച്ചു പറഞ്ഞു. വിശ്വസ്തനാണെന്നു പരക്കെ അറിയപ്പെട്ടു.

 ഖദീജ (റ) യെ കുട്ടികൾ കേട്ടിട്ടുണ്ടോ..? മക്കയിലെ ധനികനായ കച്ചവടക്കാരിയായിരുന്നു ഖദീജ (റ). ഉന്നത തറവാട്ടിൽ ജനിച്ച വനിത. രണ്ടുതവണ വിവാഹിതരായിട്ടുണ്ട്. ഭർത്താക്കന്മാരിൽ നിന്നു ധാരാളം സ്വത്തു കിട്ടി. പാരമ്പര്യമായും കുറെ സമ്പത്തുണ്ട്. കച്ചവടത്തിൽനിന്നു നല്ല ലാഭവും കിട്ടി. ഏറെ സമ്പന്നയാണവർ...

 ശാമിലേക്കു വമ്പിച്ചൊരു ഖാഫിലയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഖദീജ. വിശ്വസ്തനായൊരു മാനേജരെ അന്വേഷിക്കുകയാണവർ.

 ഒരു ദിവസം അബൂത്വാലിബ് സഹോദരപുത്രനോടു പറഞ്ഞു “മകനേ ഖദീജ വ്യാപാരി യാത്ര നടത്താൻ ഒരാളെ അന്വേഷിക്കുന്നു. ഞാൻ നിന്റെ കാര്യം അവളോടു സംസാരിക്കെട്ടയോ..?”

 അതു കേട്ടപ്പോൾ സഹോദരപുത്രൻ എന്തൊക്കെയോ ചിന്തിച്ചുപോയി. തനിക്ക് ഇരുപത്തഞ്ചു വയസ്സായി. ഒരു നല്ല ജോലി വേണം. ഏതായാലും ഇക്കാര്യം സംസാരിക്കാം...

“മകനേ കാലം നമുക്കനുകൂലമല്ല. ഞാൻ വൃദ്ധനായി. നിനക്കൊരു ജോലി വേണ്ടേ..?”

“എനിക്കൊരു ജോലി വേണം അങ്ങു പോയി സംസാരിക്കൂ...”

 അബൂത്വാലിബ് വീട്ടിൽനിന്നിറങ്ങി. പഴയതുപോലെ സഞ്ചരിക്കാനൊന്നും പറ്റുന്നില്ല. ഖദീജയുടെ വീട്ടിലെത്തി. മക്കയുടെ നായകൻ തന്റെ വീട്ടിൽ വന്നിരിക്കുന്നു. ഖദീജയ്ക്കു വലിയ സന്തോഷം...

 “ഖദീജാ നിങ്ങൾ കച്ചവടയാത്ര നടത്താൻ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതായി കേട്ടു. മുഹമ്മദിനെ ഏർപ്പെടുത്തിത്തരാം. നീ വാഗ്ദാനം ചെയ്ത പ്രതിഫലം ഞാനറിഞ്ഞു. മുഹമ്മദിനു കുറച്ചു കൂടുതൽ നൽകണം.”

“തീർച്ചയായും ഞാനതു ചെയ്യും.” ഖദീജ സമ്മതിച്ചു.

 അബൂത്വാലിബ് അവിടെനിന്നിറങ്ങി നേരെ വീട്ടിൽ ചെന്നു സഹോദരപുത്രനോടു പറഞ്ഞു : “ഞാൻ ഖദീജയോടു സംസാരിച്ചു. നിന്നെ കച്ചവടത്തിന്റെ ഉത്തരവാദിത്തം ഏൽപിക്കാമെന്നു സമ്മതിച്ചു. നല്ല പ്രതിഫലവും കിട്ടും. അല്ലാഹു ﷻ നിനക്കു നൽകിയ അനുഗ്രഹമാണിതെന്നു കരുതിക്കോളൂ..."





    📌 നമ്മുടെ നബി മുഹമ്മദ്
                    മുസ്തഫ ﷺ

💧Part : 21💧

🔖 കച്ചവടക്കാരൻ (2)

   ഖദീജക്കു ബുദ്ധിമാനായ ഒരടിമയുണ്ടായിരുന്നു. കച്ചവടക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്ന ആൾ. പേര് മൈസറ...

 ഖാഫില പുറപ്പെടുകയായി. അൽഅമീൻ കച്ചവടസംഘത്തെ നയിക്കുന്നു. മൈസറ കൂടെയുണ്ട്.

 ശാമിലേക്കുള്ള രണ്ടാം യാത്ര. പന്ത്രണ്ടാം വയസ്സിലെ യാത്രയിൽ കണ്ട സ്ഥലങ്ങൾ വീണ്ടും കൺമുമ്പിൽ തെളിയുന്നു. വാദിൽഖുറാ, മദ് യൻ, സമൂദ്.
ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.

 മൈസറയുടെ കണ്ണുകൾ എല്ലായിടത്തും എത്തുന്നുണ്ട്. അൽഅമീൻ സഞ്ചരിക്കുമ്പോൾ ഒരു മേഘം കൂടെ സഞ്ചരിക്കുന്നു..! മേഘത്തിന്റെ തണലിലാണ് എപ്പോഴും..! ഇതു മൈസറയെ അത്ഭുതപ്പെടുത്തി.

 അവർ വളരെ ദൂരെയെത്തിക്കഴിഞ്ഞു. അപ്പോൾ വഴിവക്കിൽ ഒരാശ്രമം കണ്ടു. നസ്തൂറ എന്ന പാതിരിയുടെ ആശ്രമം. പൂർവവേദങ്ങളിലൂടെ അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ചു മനസ്സിലാക്കിയ പണ്ഡിതനായിരുന്നു നസ്തൂറ.

 ആശ്രമത്തിനു സമീപം ഖാഫില ഇറങ്ങി. ഒരു മരത്തിനു ചുവട്ടിൽ അൽഅമീനും മൈസറയും ഇരുന്നു. നസ്തൂറ അവരുടെ സമീപത്തേക്കു നടന്നുവന്നു. അൽഅമീനെ അടിമുടി നോക്കി. ആ മുഖത്തു വല്ലാത്ത വിസ്മയം. പേരും പിതാവിന്റെ പേരും മറ്റും ചോദിച്ചു.

 എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നസ്തൂറ പറഞ്ഞു: “ഈ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുന്നത് ഒരു പ്രവാചകൻ തന്നെയാണ്. തൗറാത്തിൽ പറഞ്ഞ പ്രവാചകൻ ഇതുതന്നെയാണ്.”

 മൈസറ അതിശയിച്ചിരുന്നുപോയി.
ഒരു പ്രവാചകന്റെ കൂടെയാണോ താൻ യാത്ര ചെയ്യുന്നത്..? മേഘം തണലിട്ടുകൊടുക്കുന്നതു വെറുതെയല്ല. മൈസറക്കു പ്രവാചകനോട് എന്തെന്നില്ലാത്ത ബഹുമാനം...

 ശാമിലെത്തി. ചന്തയിൽ കച്ചവടസാധനങ്ങൾ നിരത്തിവച്ചു...

 അൽ അമീൻ എങ്ങനെയാണു കച്ചവടം നടത്തുന്നതെന്നു മൈസറ പ്രത്യേകം ശ്രദ്ധിച്ചു...

 സാധനങ്ങളുടെ മഹിമയൊന്നും വിളിച്ചുപറയുന്നില്ല. ഉള്ള കാര്യം പറയുന്നു. കിട്ടേണ്ട വില പറയുന്നു. അമിതമായ ലാഭക്കൊതിയൊന്നുമില്ല. സാധനങ്ങൾ വേഗം വിറ്റുതീർന്നു. നല്ല ലാഭവും കിട്ടുന്നു. വിചാരിച്ചതിലും നേരത്തെ പണി തീർന്നു. മൈസറക്കു വീണ്ടും അതിശയം..!!

 ഖദീജ കുറെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നുപോയില്ല. എല്ലാം കൃത്യമായി വാങ്ങി. മെസറ പറഞ്ഞു:

 “യജമാനത്തിക്കു വലിയ സന്തോഷ
മാകും.”

 മടക്കയാത്ര. അതും വളരെ സന്തോഷകരമായിരുന്നു. ഖദീജ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഖാഫില വരുന്നതു കാണാൻ വേണ്ടി മാളികയുടെ മുകൾത്തട്ടിലാണ് അവർ നിന്നിരുന്നത്.

 ഖാഫില എത്തുന്നതിനു മുമ്പുതന്നെ മൈസറ വീട്ടിലെത്തി ആഹ്ലാദപൂർവം വിവരങ്ങൾ ഉണർത്തി.

 “യജമാനത്തീ... വലിയ അതിശയമായിരിക്കുന്നു. അൽഅമീന്റെ കാര്യം അതിശയം തന്നെ. യാത്രയിലുടനീളം മേഘം തണലിട്ടുകൊടുത്തു. എങ്ങോട്ടു നീങ്ങിയാലും മേഘം കൂടെക്കാണും. എന്തൊരു നീതിമാൻ. കച്ചവടം പെട്ടെന്നു തീർന്നു. വാങ്ങാൻ ഏൽപിച്ച സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്.”

 നസ്തൂറ പറഞ്ഞ കാര്യവും ധരിപ്പിച്ചു. നോക്കിനോക്കി നിൽക്കെ ഖാഫില ഇങ്ങെത്തി. ഖദീജ ആഹ്ലാദപൂർവം ഓടിച്ചെന്നു സ്വീകരിച്ചു.

 “അൽഅമീൻ, എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ..?”

“എല്ലാം വളരെ സുഖമായിരുന്നു.” വിനീതമായ മറുപടി...

 വാങ്ങിക്കൊണ്ടുവന്ന സാധനങ്ങൾ
നോക്കി. എല്ലാം താൻ വിചാരിച്ചതിനേക്കാൾ നന്നായിരിക്കുന്നു. അൽ അമീനു നേരത്തെ പറഞ്ഞ പ്രതിഫലം നൽകി. കൂടാതെ കുറെ പാരിതോഷികങ്ങളും...

തുടരും ... 

Comments