നബി മുഹമ്മദ് മുസ്തഫ(സ) 13, 14, 15

💧Part : 13💧

🔖 ഗ്രാമത്തിലെ വസന്തങ്ങൾ (1)

   നബിﷺയെ പ്രസവിച്ച കാലത്തു മക്കയിൽ നിലവിലുണ്ടായിരുന്ന ഒരു സമ്പദായത്തെക്കുറിച്ചു പറഞ്ഞുതരാം, കേട്ടോളൂ..!!

 കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി ആരോഗ്യവതികളായ സ്ത്രീകളെ ഏൽപിക്കും. ഗ്രാമവാസികളായ സ്ത്രീകൾ കുഞ്ഞുങ്ങളെ ഗ്രാമത്തിൽ കൊണ്ടു പോയി വളർത്തും. കുഞ്ഞുങ്ങൾ ഗ്രാമീണ അന്തരീക്ഷത്തിൽ വളരുന്നു, നല്ല
ആരോഗ്യത്തോടെ, സന്തോഷത്തോടെ...

 ഗ്രാമീണർ ശുദ്ധമായ അറബി സംസാരിക്കും. കുഞ്ഞുങ്ങൾ അതുകേട്ടു പഠിക്കും. മക്ക ഒരു പട്ടണമാണ്. അവിടെ പല നാട്ടുകാർ വന്നും പോയുംകൊണ്ടിരിക്കും. സ്ഥിരതാമസക്കാർ തന്നെ പല തരക്കാരാണ്. ഭാഷയും പലതരം,
ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണമെങ്കിൽ ഗ്രാമത്തിൽ പോകണം.

 ഇടക്കിടെ ഗ്രാമീണ സ്ത്രീകൾ മക്കയിൽ വരും. കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി കൊണ്ടുപോകും. അതിനു പ്രതിഫലവും ലഭിക്കും.

 നബി ﷺ തങ്ങൾക്ക് ആദ്യത്തെ കുറച്ചു ദിവസം മുലയൂട്ടിയത് മാതാവു തന്നെയായിരുന്നു. പിന്നീടോ..?

 'സുവയ്ബതുൽ അസ്ലമിയ്യ' കൂട്ടുകാർ അവരെ മറന്നില്ലല്ലോ, അബൂലഹബിന്റെ അടിമയായിരുന്നു. നബിﷺതങ്ങൾ ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചത് അവരായിരുന്നു. സന്തോഷാധിക്യത്താൽ അബൂലഹബ് അവരെ സ്വതന്ത്രയാക്കി. ഇപ്പോൾ അവർ സ്വതന്തയാണ്. അവർ അതിരറ്റ സന്തോഷത്തോടെ പാലു കൊടുത്തു...

 അബ്ദുൽ മുത്വലിബ് ഗ്രാമീണ സ്ത്രീകളെ കാത്തിരിക്കുകയാണ്. പൊന്നുമോനെ അവരുടെ കൂടെ അയയ്ക്കണം. കുഞ്ഞിനു നല്ല ആരോഗ്യം വേണം. ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണം...

 ഹവാസിൻ ഗോത്രം വളരെ പ്രസിദ്ധമാണ്. ഹവാസിൻ ഗോത്രത്തിൽപ്പെട്ടവരാണ് ബനൂസഅ്ദ് കുടുംബം. ആ കുടുംബത്തിൽപ്പെട്ട സ്ത്രീകൾ മക്കയിൽ വന്നു കുഞ്ഞുങ്ങളെ സ്വീകരിക്കാറുണ്ട്.

 ബനൂസഅ്ദ് കുടുംബാംഗമായ ഹലീമയും വേറെ കുറെ സ്ത്രീകളും മക്കയിൽ വന്നു. ഹലീമ ഒരു മെലിഞ്ഞ സ്ത്രീയാണ്. അബൂകബ്ശ എന്നാണവരുടെ ഭർത്താവിന്റെ പേര്. ആമിനാബീവി(റ)യുടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു ഹലീമക്കായിരുന്നു...

 കുഞ്ഞിനെ കിട്ടിയത് അവരുടെ ഭാഗ്യം. എന്തെല്ലാം അനുഗ്രഹങ്ങളാണ് ആ കുടുംബത്തിനു ലഭിച്ചത്..? അവരുടെ ആടുകൾ തടിച്ചുകൊഴുത്തു. ധാരാളം പാൽ കിട്ടി. വീട്ടിൽ പട്ടിണി ഇല്ലാതായി. അവരുടെ ഈത്തപ്പനകളിൽ ധാരാളം കുലകൾ വിരിഞ്ഞു. വലിയ അളവിൽ ഈത്തപ്പഴം കിട്ടി.

 അബൂകബ്ശയുടെ മക്കൾക്ക് ആ കുഞ്ഞിനെ ജീവനാണ്. ളംറ എന്നാണ് ഒരു മകന്റെ പേര്. ളംറയും കുഞ്ഞും ആ കുടിലിൽ വളർന്നുവരുന്നു. ദിവസങ്ങൾ മാസങ്ങളായി ഒഴുകി. മാസങ്ങൾ വർഷങ്ങളായി.

 ളംറയും മറ്റു കുട്ടികളും ആടുമേയ്ക്കുവാൻ മലഞ്ചെരുവിൽ പോകും. കൂടെ കുട്ടിയും പോകും. ഒരു ദിവസം ആടിനെ മേയ്ക്കുവാൻ പോയതായിരുന്നു. വെള്ള വസ്ത്രധാരികളായ ചിലർ കുട്ടിയെ സമീപിച്ചു. ളംറക്കു വലിയ വെപ്രാളമായി. അവൻ ആകാംക്ഷയോടെ നോക്കിനിന്നു.

 വെള്ളവസ്ത്രധാരികൾ കുട്ടിയെ മലർത്തിക്കിടത്തി. നെഞ്ചും വയറും കീറി. അതിൽനിന്ന് ഒരു കറുത്ത സാധനം എടുത്തുമാറ്റി. പിന്നീടു വെള്ളം കൊണ്ടു കഴുകി.

 ളംറ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി. ഉമ്മയോടു വിവരം പറഞ്ഞു. വീട്ടിലുള്ളവരെല്ലാവരുംകൂടി ഓടിവന്നു.

 കുട്ടി സന്തോഷത്തോടെ എഴുന്നേറ്റുനിൽക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ മന്ദഹസിക്കുന്നു...

 “എന്താ മോനേ ഉണ്ടായത്, ആരാണു വന്നത്..?”

 കുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹലീമ(റ)ക്കു പേടിയായി. തന്റെ മോന് എന്തെങ്കിലും സംഭവിക്കുമോ..? അന്നവർക്ക് ഉറക്കം വന്നില്ല. ഒരേ ചിന്ത, ആരായിരിക്കും മോന്റെ അടുത്തു വന്നത്..? ഇനിയും വരുമോ..? കുട്ടിയെ ഉപദ്രവിക്കുമോ..?

 ഇത് അസാധാരണ കുട്ടിയാണ്. പലതവണ ബോധ്യം വന്നു. കിടന്നുറങ്ങുന്ന മുറിയിൽ പ്രകാശം കണ്ടിട്ടുണ്ട്. പിന്നെ എന്തെല്ലാം അത്ഭുതങ്ങൾ..!

 കുട്ടിയെ മടക്കിക്കൊടുക്കാം. മാതാവിനെ ഏൽപിക്കാം. അതാണു നല്ലത്. അല്ലെങ്കിൽ... വല്ലതും സംഭവിച്ചാൽ തനിക്കതു സഹിക്കാനാവില്ല. പൊന്നുമോനെ എങ്ങനെ വേർപിരിയും. മോനെക്കാണാതെ എങ്ങനെ ജീവിക്കും. വേർപിരിയാൻ എന്തൊരു വിഷമം. ഒരു തീരുമാനത്തിലെത്താനാവുന്നില്ല...

 എന്തുവേണം..?

   📌 നമ്മുടെ നബി മുഹമ്മദ് 
                     മുസ്തഫ ﷺ

💧Part : 14💧

🔖 ഗ്രാമത്തിലെ വസന്തങ്ങൾ (2)

   മൂന്നാം മാസത്തിൽ എഴുന്നേറ്റുനിന്ന കുട്ടി. അഞ്ചാം മാസത്തിൽ പിച്ചവച്ചു നടന്ന കുട്ടി. ഒൻപതാം മാസത്തിൽ സംസാരിക്കാൻ തുടങ്ങിയ കുട്ടി. എല്ലാം അസാധാരണം...

 വിശന്നാലും ദാഹിച്ചാലും പരാതി പറയില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെടും. വാശിയില്ല, വഴക്കില്ല. ഇതൊക്കെ കുട്ടി അസാധാരണക്കാരനാണെന്നു കാണിക്കുന്നു.

 വീട്ടിലെ അംഗങ്ങൾ ഒന്നിച്ചിരുന്നു കുട്ടിയുടെ കാര്യം ചർച്ച ചെയ്തു. കുട്ടിക്കു വല്ല ആപത്തും വന്നാൽ സഹിക്കാനാവില്ല. കുട്ടിയെ തിരിച്ചേൽപിക്കുന്നതാണു നല്ലത്. കുട്ടിയെ കാണാമെന്നു തോന്നുമ്പോൾ മക്കയിൽ പോയി കണ്ടിട്ടുവരാം.

 ആ കുടുംബം തീരുമാനത്തിലെത്തി.
ഹലീമാബീവി (റ) കുട്ടിയെയും കൊണ്ട് ആമിനാ ബീവി (റ) യുടെ സമീപമെത്തി. ഉമ്മ മകനെക്കണ്ടു, കെട്ടിപ്പിടിച്ചു. മകനെക്കണ്ട സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞുപോയി. ഹലീമ (റ) ക്കു മോന്റെ കാര്യങ്ങൾ പറഞ്ഞിട്ടു മതിവരുന്നില്ല.

“ഞാൻ പോട്ടെ മോനേ... ഈ ഉമ്മയെ മറക്കരുതേ മോനേ...” ഹലീമ (റ)ക്കു യാത്ര പറയുമ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല. വളർത്തിയ ഉമ്മയെ പിരിയാൻ മോനും കഴിഞ്ഞില്ല...

 ഹലീമ (റ) യാത്രപറഞ്ഞിറങ്ങി. ഉമ്മയും മകനും ഒരു മുറിയിൽ. അവർക്ക് ഒരു സ്വകാര്യ ലോകം. ഉമ്മ മോനോടു ഏറെനേരം സംസാരിച്ചു. മോൻ ഉമ്മയോടും. എത്ര വ്യക്തമായി സംസാരിക്കുന്നു..! ശുദ്ധമായ അറബിയിൽ. മോന്റെ അംഗചലനങ്ങൾക്കെന്തൊരു ഭംഗി.
സംസാരിക്കുമ്പോൾ മുഖഭാവം മാറിമാറി വരുന്നു. അതു കാണുമ്പോൾ മാതൃഹൃദയം ത്രസിച്ചു...

 അബ്ദുൽ മുത്വലിബ് മോനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഅ്ബാലയത്തിനടുത്തേക്കു
കൊണ്ടുപോയി.

 മോനു വയസ്സ് ആറായി. ഒരു ദിവസം ആമിന (റ) അബ്ദുൽ മുത്വലിബിനോട് ഒരു കാര്യം പറഞ്ഞു: “എനിക്കും മോനും കൂടി ഒന്നു യസ് രിബിൽ പോകണം.”

 ആമിന(റ)യുടെ വാക്കുകൾ ആ വൃദ്ധനെ അത്ഭുതപ്പെടുത്തി. ദുഃഖചിന്തകൾ മനസ്സിൽ ചലനം സൃഷ്ടിക്കുന്നു.
യസ് രിബിൽ പോകുന്നതെന്തിനാണെന്നറിയാം. ആ ഖബർ സന്ദർശിക്കാനാണ്. പ്രിയപ്പെട്ടവനെ സന്ദർശിക്കണം, ആവശ്യമതാണ്...

 ഒരുപാടു ദുഃഖചിന്തകൾ ഉണർത്തും. ആമിന വേദനിക്കും. ആ വേദന കാണാൻ തന്നെക്കൊണ്ടാവില്ല. മോൻ ഇതുവരെ യസ്‌ രിബിൽ പോയിട്ടില്ല. മോനെയും കൊണ്ടു യസ് രിബിൽ പോകാൻ ആമിന (റ) ആഗ്രഹിക്കുന്നു. പോയിവരട്ടെ. അതാണു നല്ലത്...

 ഖാഫില പോകുമ്പോൾ കൂടെവിടാം. നല്ലൊരു ഒട്ടകത്തെയും ഒട്ടകക്കാരനെയും ഏർപാടു ചെയ്യാം. വീട്ടിൽത്തന്നെ ഒട്ടകങ്ങൾ ധാരാളം, ഒട്ടകക്കാരും...

 “ആമിനാ... നീ വിഷമിക്കേണ്ട. യാത്രയ്ക്കു ഞാൻ ഏർപാടു ചെയ്യാം.” അബ്ദുൽ മുത്വലിബ് പറഞ്ഞു. ആമിന (റ)ക്കു സമാധാനമായി.

“മോനേ... നമുക്കു യസ് രിബിൽ പോകണം." ഉമ്മ മകനോടു പറഞ്ഞു.

മകൻ ചോദിച്ചു: “എന്തിനാണുമ്മാ..?”

 ഉമ്മ ബാപ്പയുടെ കഥ പറഞ്ഞുകൊടുത്തു. യസ് രിബിലെ ബന്ധുക്കളുടെ കഥയും. “യസ് രിബിലെ ബന്ധുക്കൾക്കു മോനെക്കാണാൻ എന്തൊരാഗ്രഹമാണെന്നോ? അവർ കാത്തിരിക്കുകയാവും...”

 മോനു സന്തോഷമായി. കാണാത്ത നാട്. കാണാത്ത ബന്ധുക്കൾ. മോന് ഇപ്പോൾ വീട്ടിൽ കളിക്കാൻ ഒരു കൂട്ടുകാരിയുണ്ട്. ഒരു അടിമപ്പെൺകുട്ടി. പേര് ഉമ്മുഅയ്മൻ...

“നമുക്ക് ഉമ്മുഅയ്മനെയും കൂടെ കൊണ്ടുപോകാം. മോനു സന്തോഷമായില്ലേ..?”

“എനിക്കു സന്തോഷമായി.” മോന്റെ സന്തോഷത്തിൽ ഉമ്മയും ഉമ്മുഅയ്മനും പങ്കുചേർന്നു...

 ഉമ്മു അയ്മൻ എന്ന പെൺകുട്ടിക്കു മോനെന്നു പറഞ്ഞാൽ ജീവനാണ്. എന്തൊരു സ്നേഹം. എപ്പോഴും കൂടെ നടക്കും. ഭക്ഷണം കൊടുക്കും. വസ്ത്രം കഴുകിക്കൊടുക്കും. കുളിപ്പിക്കും. കിടത്തിയുറക്കും.
എന്തൊരു കൂട്ടുകെട്ടും സ്നേഹവും..!

 അബ്ദുൽ മുത്വലിബും മോനും തമ്മിൽ വല്ലാതെ അടുത്തുപോയി. പിരിഞ്ഞിരിക്കാൻ വയ്യ. എപ്പോഴും കുട്ടി സമീപത്തു
വേണം. എന്തെങ്കിലും കാര്യത്തിനു പുറത്തുപോയാൽ ആവശ്യം കഴിഞ്ഞ് ഉടനെയിങ്ങത്തും, മോനെക്കാണാൻ...

 യസ് രിബിൽ പോയാൽ കുറെ നാളത്തേക്കു കാണാൻ കഴിയില്ല. ഓർത്തപ്പോൾ മനസ്സിൽ നിറയെ ദുഃഖം, എന്നാലും പോയിവരട്ടെ. ദുഃഖം സഹിക്കാം. യാത്രയുടെ ദിവസം നിശ്ചയിച്ചു. ഒരുക്കം തുടങ്ങി. കാത്തിരുന്ന ദിനം പുലർന്നു.

 ഒട്ടകവും ഒട്ടകക്കാരനും തയ്യാറായി. അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. വേദനയോടെ യാത്ര പറഞ്ഞു. ഉപ്പുപ്പായെ പിരിയാൻ മോനും വിഷമം തന്നെ...

“ഞങ്ങൾ പോയിവരട്ടെ.” ആമിന (റ) യാത്ര പറഞ്ഞു.

 സ്ത്രീകളും കുട്ടികളും പുരുഷന്മാരും നോക്കിനിൽക്കെ ഒട്ടകം മുന്നോട്ടു നീങ്ങി. എല്ലാ ഖൽബുകളും തേങ്ങുകയായിരുന്നു. എല്ലാവരുടെയും ചിന്തകൾ ആറു വർഷങ്ങൾക്കപ്പുറത്തേക്കു പറന്നുപോയി...

 കച്ചവടത്തിനു പോയ അബ്ദുല്ല.
യസ് രിബിൽ വച്ചുണ്ടായ മരണം. ആ ഖബറിടം സന്ദർശിക്കാൻ വേണ്ടി പുറപ്പെടുകയാണ്. ബന്ധുക്കളിൽ പലരും ഖബർ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മകനും പുറപ്പെട്ടിരിക്കുന്നു...



    📌 നമ്മുടെ നബി മുഹമ്മദ് 
                    മുസ്തഫ ﷺ

💧Part : 15💧

🔖 അനാഥത്വം (1)

   മറക്കാനാവാത്ത യാത്ര. മരുഭൂമിയിലൂടെയുള്ള ദീർഘയാത്ര. അന്നത്തെ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. മാതാവിനോടൊപ്പമുള്ള യാത്ര.

 ദിനരാത്രങ്ങൾ പലതും കടന്നുപോയി. യാത്രക്കാർ യസ് രിബിൽ എത്തി. ബനുന്നജ്ജാർ കുടുംബം താമസിക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. കുടുംബാംഗങ്ങൾ ആഗതരെക്കണ്ട് അന്തംവിട്ടു നിന്നുപോയി. അവർക്കു സന്തോഷം അടക്കാനായില്ല.

 ആറുവയസ്സുകാരനെയും ഉമ്മയെയും അവർ സ്വീകരിച്ചു. ഉമ്മുഅയ്മൻ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഉമ്മയും മകനും ആ ഖബറിനരികിൽ ചെന്നുനിന്നു. മകൻ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുന്നു.

 വെളുത്ത മുഖം വാടിയിരിക്കുന്നു. മനസ്സിൽ ഓർമകളുടെ തള്ളൽ. യാത്ര പറഞ്ഞുപോയതാണ്. അന്നു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു...

“ആമിനാ... നീ വിഷമിക്കരുത്. ദുഃഖിക്കരുത്. കച്ചവടം കഴിഞ്ഞു ഞാൻ വേഗമിങ്ങെത്തും...”

എന്റെ അരികിൽ ഓടിയെത്തുമെന്നു പറഞ്ഞുപോയ ആൾ... ഇതാ ഇവിടെ വരെയേ എത്തിയുള്ളൂ...

 വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ ഒന്നിച്ചു താമസിച്ച ശേഷം, തന്നെ വിട്ടുപോയ പുതുമാരൻ... ഇതാ കിടക്കുന്നു... ഈ ഖബറിൽ. നിയന്ത്രണം വിട്ടു പോയി. കണ്ണീർച്ചാലുകളൊഴുകി. വെളുത്ത കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി...

 ഉമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല. മകനും കരഞ്ഞു. ദുഃഖം എന്താണെന്നു കുട്ടി അറിയുന്നു. വിരഹവേദന അറിയുന്നു. കണ്ണീരും നെടുവീർപ്പും എന്താണെന്നറിയുന്നു. ഉമ്മുഅയ്മൻ ആ ദുഃഖത്തിനു സാക്ഷി. കണ്ണീർക്കണങ്ങൾക്കും നെടുവീർപ്പുകൾക്കും സാക്ഷി...

 ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രദേശം. ആറുവയസ്സുകാരൻ ഓടി നടന്നു കാണുന്നു. ബന്ധുക്കൾക്ക് കുട്ടിയെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.

 കുട്ടിയുടെ ഓരോ അവയവവും അവർ കൗതുകപൂർവം നോക്കിക്കാണുന്നു. നെറ്റിത്തടം, പുരികങ്ങൾ, കവിൾത്തടം,
ചുണ്ടുകൾ, ദന്തനിരകൾ, കഴുത്ത്, കൈകാലുകൾ. എല്ലാം എത്ര അഴകായി സൃഷ്ടിച്ചിരിക്കുന്നു..! കുട്ടിയുടെ അംഗചലനങ്ങൾ, സംസാരരീതി, മുഖഭാവം. സാധാരണ കുട്ടികളിൽ നിന്നും എത്ര വ്യത്യസ്ത..!

 ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു. സ്ഥലങ്ങളും പരിചയപ്പെട്ടു. കുട്ടികൾക്കൊപ്പം നീന്തൽ പഠിക്കാൻ പോയി... അങ്ങനെ ഒരിക്കലും മറക്കാത്ത ഒരുപാട് അനുഭവങ്ങൾ..!
ബന്ധുക്കളുടെ വീട്ടിൽ ഒരുമാസം താമസിച്ചു...

 ഇനി മടക്കയാത്ര...
 ബന്ധുക്കളോടു യാത്ര പറച്ചിൽ. വേർപാടിന്റെ വേദന. കണ്ടുമുട്ടലുകൾ. ഒന്നിച്ചുള്ള ജീവിതം. അതിന്റെ സുഖ ദുഃഖങ്ങൾ. പിന്നെ വേർപിരിയൽ. ആറു വയസ്സുകാരൻ അതെല്ലാം അനുഭവിച്ചറിഞ്ഞു...

 ഒട്ടകക്കട്ടിലിൽ കയറി. ബന്ധുക്കൾ ചുറ്റും കൂടി. വീണ്ടും വരണം, അടുത്ത കൊല്ലവും വരണം. ബന്ധുക്കൾ സ്നേഹപൂർവം ക്ഷണിക്കുന്നു.

"പോയിവരട്ടെ..."

 ഒട്ടകം നീങ്ങി. മടക്കയാത്ര തുടങ്ങിയപ്പോൾ മകന്റെ മനസ്സിൽ ഒരു മാസത്തെ ജീവിതാനുഭവങ്ങൾ തെളിഞ്ഞുനിന്നു. കരിമലകൾ അകന്നകന്നുപോയി. അപ്പോൾ മകൻ ഉപ്പുപ്പയെ ഓർക്കുന്നു...

 “ഉപ്പുപ്പ... എനിക്കുടനെ ഉപ്പുപ്പായെ കാണണം. കണ്ടിട്ടെത്ര നാളായി...”

“അങ്ങെത്തട്ടെ മോനെ...”

 മോൻ വേദന അടക്കി ഒട്ടകപ്പുറത്തിരുന്നു. കുറേദൂരം യാത്ര ചെയ്തു. 'അബവാഅ്' എന്ന സ്ഥലത്തെത്തിയിരിക്കുന്നു...

തുടരും ...

Comments