നബി മുഹമ്മദ് മുസ്തഫ(സ) 10, 11, 12

💧Part : 10💧

🔖 സ്വപ്നങ്ങളേ വിട (3)

   ഹാരിസ് പുറപ്പെട്ടിരിക്കുന്നു. മടങ്ങിവരട്ടെ. അതിനെത്ര നാൾ കാത്തിരിക്കണം. പോയിവരാൻ ദിവസങ്ങൾ പിടിക്കും. അബ്ദുൽ മുത്വലിബ് ചിന്തയിൽ മുഴുകി. വെറുതെ പിതാവിനെക്കുറിച്ചോർത്തു...

 മക്കയുടെ പ്രിയങ്കരനായ നേതാവായിരുന്നു ഹാശിം. ആളുകൾ പിതാവിനെക്കുറിച്ച് ഇന്നും അഭിമാനപൂർവം സംസാരിക്കുന്നു. തനിക്കു പിതാവിനെ കണ്ട ഓർമയില്ല. ഉമ്മ വിവരിച്ചുതന്ന ഓർമയേയുള്ളൂ...

 ഇതുപോലെ ഒരു യാത്രയിൽ ബാപ്പക്കു രോഗം വന്നു. മരുഭൂമിയിൽ മരണം തേടിയെത്തുന്നു. ഉമ്മ കാത്തിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റി. ബാപ്പ വന്നില്ല. ഒടുവിൽ ആ വാർത്തയെത്തി. ബാപ്പ ഇനിയൊരിക്കലും വരില്ല. മരിച്ചവർ മടങ്ങിവരാറില്ലല്ലോ...

 ഉമ്മയെപ്പോലെ ഇവിടെ ഇതാ ഒരു പെൺകുട്ടി കാത്തിരിക്കുന്നു. കരഞ്ഞു കരഞ്ഞു കാത്തിരിക്കുന്നു.
എന്റെ ഉമ്മയുടെ അനുഭവമാണോ ഈ കുട്ടിക്കും. എന്റെ റബ്ബ..!
പൊന്നുമോനേ നീ മടങ്ങിവരില്ലേ..?
ഈ പെൺകുട്ടിയുടെ കണ്ണീർ എങ്ങനെ അടങ്ങും..? വൃദ്ധൻ ദുഃഖംകൊണ്ടു പുകയുകയാണ്...

 എന്തു വാർത്തയുമായിട്ടായിരിക്കും തന്റെ മകൻ മടങ്ങിയെത്തുക..? നരച്ച താടിയിൽ കണ്ണീരിന്റെ നനവുണങ്ങിയില്ല.

 ദിവസങ്ങൾ കടന്നുപോയി. ഹാരിസ് യസ് രിബിലെത്തി. ബനുന്നജ്ജാർ കുടുംബത്തിന്റെ താമസസ്ഥലത്തെത്തി. അവിടെ ദുഃഖം തളംകെട്ടി നിൽക്കുന്നു...

 ആരും ഒന്നും ഉരിയാടുന്നില്ല. എല്ലാ മുഖങ്ങളും മ്ലാനമായിരിക്കുന്നു. ഹാരിസ് വല്ലാതെ വിഷമിച്ചു. "എവിടെ എന്റെ അനുജൻ? എവിടെ അബ്ദുല്ല?" ഹാരിസിന്റെ വെപ്രാളം നിറഞ്ഞ ചോദ്യം.

"അതാ.. അവിടെ," ആരോ ഒരാൾ ചൂണ്ടിക്കാണിച്ചുകൊടുത്തു.

'ഒരു പുതിയ ഖബ്ർ' - ഹാരിസ് ഖബറിന്നരികിലേക്കു നടന്നു. അടക്കാനാവാത്ത ദുഃഖം. കണ്ണുനീർത്തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി. എന്റെ പൊന്നുമോനേ... ഹാരിസ് നിയന്ത്രണംവിട്ടു നിലവിളിച്ചുപോയി. ബന്ധുക്കൾ ഓടിയെത്തി. ഹാരിസിനെ അകത്തേക്കു കൊണ്ടുപോയി ആശ്വസിപ്പിച്ചു.

“കഴിയുന്നതൊക്കെ ഞങ്ങൾ ചെയ്തു. മരുന്നുകൾ നൽകി. നന്നായി പരിചരിച്ചു. ഒരു ഫലവുമുണ്ടായില്ല.” - ബന്ധുക്കൾ സംഭവങ്ങൾ വിവരിച്ചു.

“ശയ്ബ ഇതെങ്ങനെ സഹിക്കും?”
-അവർക്കിന്നും അബ്ദുൽ മുത്വലിബ് ശയ്ബയാണ്.

വൃദ്ധന്മാർ അബ്ദുല്ലയുടെ ഖബർ കണ്ടു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു. “സൽമയുടെ പേരക്കുട്ടീ...”

 ഹാരിസ് ശക്തി വീണ്ടെടുത്തു. പതറിപ്പോകരുത്. ഇനിയും
ഒരു യാത്രയുണ്ട്. ക്ഷീണം ഒന്നടങ്ങിയാൽ മടക്കയാത്ര. മക്കയിലേക്കുള്ള മടക്കയാത്ര.

“ബാപ്പ കാത്തിരിക്കുകയാണ്. ആമിനയും. ഞാൻ വൈകുന്നില്ല.”
ഹാരിസ് ബന്ധുക്കളോടു യാത്ര ചോദിച്ചു.

 അവസാനമായി ഖബറിനരികിൽ വന്നുനിന്നു. “കൊച്ചനുജാ... ഞാൻ പോവുകയാണ്. നമ്മുടെ വൃദ്ധപിതാവ് ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നു. പിന്നെ നിന്റെ പ്രിയപ്പെട്ട ആമിനയും. ഞാനവരോട് എന്തു പറയും..?”

 ഹാരിസ് മക്കയിലേക്കു മടങ്ങി. യസ് രിബുകാർ ആ പോക്കുനോക്കിനിന്നു. എങ്ങനെയാണു ബാപ്പയെ നേരിടുക. ആമിനയെന്ന പെൺകുട്ടിയോട് എങ്ങനെയാണ് ഇക്കാര്യം പറയുക. വീണ്ടും പതറിപ്പോകുന്നു. ഒട്ടകം മുമ്പോട്ടു നീങ്ങി...



    📌 നമ്മുടെ നബി മുഹമ്മദ് 
                    മുസ്തഫ ﷺ

💧Part : 11💧

🔖 അബ്റഹത്തും ആനക്കലഹവും

   മരിക്കുമ്പോൾ അബ്ദുല്ലക്കു കഷ്ടിച്ച് ഇരുപതു വയസ്സേയുള്ളൂ. ആമിന അതിനെക്കാൾ പ്രായം കുറവുള്ള പെൺകുട്ടി...

 താൻ ഗർഭിണിയാണെന്ന തോന്നൽതന്നെയില്ല. സാധാരണ
ഗർഭിണികൾ അനുഭവിക്കുന്ന പ്രയാസങ്ങളൊന്നും തോന്നുന്നില്ല. ഉറങ്ങുമ്പോഴാവട്ടെ, ആനന്ദം നൽകുന്ന സ്വപ്നങ്ങൾ. ആരോ തന്നോടു സംസാരിക്കുന്നതുപോലെ ഒരു തോന്നൽ. തോന്നലല്ല; ശരിക്കും സംസാരിക്കുന്നു..!

 നീ ഗർഭം ചുമന്നത് ഈ സമുദായത്തിന്റെ നായകനെയാകുന്നു. അശരീരിപോലൊരു ശബ്ദം. കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി. അതിമഹനീയമായ എന്തോ സംഭവിക്കാൻ പോകുന്നു.

 “നിന്റെ കുഞ്ഞു പിറന്നുകഴിഞ്ഞാൽ അസൂയാലുക്കളിൽ നിന്നു രക്ഷകിട്ടാൻ വേണ്ടി അല്ലാഹുﷻവിന്റെ കാവൽ തേടിക്കൊണ്ടിരിക്കണം.
നിന്റെ കുഞ്ഞിനു മുഹമ്മദ് എന്നു പേരിടണം.” അനുഭൂതികൾ നിറഞ്ഞ ദിനരാത്രങ്ങൾ...

 ഒരിക്കൽ തന്നിൽനിന്നും ഒരു പ്രകാശം പുറപ്പെട്ടു. ശക്തമായ പ്രകാശം. ആ പ്രകാശത്തിൽ ബുസ്റായിലെ കൊട്ടാരങ്ങൾ തനിക്കു കാണാൻ കഴിഞ്ഞു. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് ആനക്കലഹം ഒന്നാം വർഷത്തിലായിരുന്നു.

 ആനക്കലഹം, ആമുൽ ഫീൽ, ഗജ വർഷം എന്നൊക്കെപ്പറഞ്ഞാൽ
എന്താണ്..? അതുകൂടി മനസ്സിലാക്കിയിട്ടു കഥ തുടരാം.

 ആനക്കലഹത്തെക്കുറിച്ചു പറയുംമുമ്പേ അബ്റഹത്തിനെപ്പറ്റി പറയണം. അബ്റഹത്തിനെക്കുറിച്ചു പറയുമ്പോൾ യമൻ എന്ന രാജ്യത്തെക്കുറിച്ചും പറയണം, എല്ലാംകൂടി ചുരുക്കിപ്പറയാം...

 യമൻ വളരെ മുമ്പുതന്നെ ലോകപ്രസിദ്ധമായ നാടാണ്. അവിടെ പല രാജവംശങ്ങളും ഭരിച്ചിട്ടുണ്ട്. ചിലപ്പോൾ വിദേശികളും ഭരിച്ച ചരിത്രമുണ്ട്.

 കുറേകാലം നജ്ജാശി രാജാവിന്റെ കീഴിലായിരുന്നു. രാജാവ് യമൻ രാജ്യം ഭരിക്കാൻവേണ്ടി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. അയാളുടെ പേര് അർയാത്ത് എന്നായിരുന്നു. അർയാത്തിന്റെ
കീഴിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അബ്റഹത്ത്.

 ഇരുവരും ക്രിസ്ത്യാനികൾ തന്നെ. പക്ഷേ, സ്വഭാവത്തിൽ വളരെ വ്യത്യാസം. അർയാത്ത് നല്ലവനായിരുന്നു. അബ്റഹത്ത് അഹങ്കാരിയും ദുഷ്ടനും ആയിരുന്നു.

 എല്ലാ അധികാരവും തനിക്കുവേണമെന്ന ദുരാഗ്രഹിയായിരുന്നു അബ്റഹത്ത്. യമൻ രാജ്യത്തെ സ്നേഹിച്ച അർയാത്തിനെ അബ്റഹത്ത് കൊന്നുകളഞ്ഞു.

 അർയാത്തിനെ വധിച്ചശേഷം അബ്റഹത്ത് ഭരണം ഏറ്റെടുത്തു. അവൻ മക്കയിലെ കഅ്ബയെക്കുറിച്ചറിഞ്ഞു. ഹജ്ജ്
കാലത്തു ധാരാളമാളുകൾ മക്കയിൽ വരുന്നു. കഅ്ബാലയം സന്ദർശിക്കുന്നു.

 അബ്റഹത്തിന് അസൂയ വന്നു. അതുപോലൊരു ദേവാലയം പണിയണം, ജനങ്ങളോട് അവിടെ വന്ന് ആരാധിക്കാൻ കൽപിക്കണം. ആരും മക്കയിൽ പോകരുത്. മക്കയുടെ പ്രസിദ്ധി തന്റെ പട്ടണത്തിനു കിട്ടണം.

 അബ്റഹത്ത് കലാകാരന്മാരെ വരുത്തി. ആശാരിമാരെയും കെട്ടിടനിർമാണ വിദഗ്ധരെയും വരുത്തി. ശിൽപികളെ വരുത്തി. വലിയൊരു ദേവാലയത്തിന്റെ പണി തുടങ്ങി. ശിൽപസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേവാലയം ഉയർന്നു വന്നു...

 ഈ വർഷം ഹജ്ജുകാലത്ത് എല്ലാവരും ഇവിടെ വരണം. ആരും മക്കയിലേക്കു പോകരുത്. നാടുമുഴുവൻ പ്രചാരണം നടത്തി. അബ്റഹത്ത് കാത്തിരുന്നു.

 അക്കൊല്ലത്തെ ഹജ്ജുകാലം വന്നു. എല്ലാവരും മക്കയിലേക്കുതന്നെ പോയി. അബ്റഹത്ത് അപമാനിതനായി അയാളുടെ കൽപന ആരും വകവച്ചില്ല. കൂരനായ അബ്റഹത്ത് പ്രതികാര ചിന്തയിൽ വെന്തുരുകി.

 തകർക്കണം. കഅ്ബ തകർക്കണം. എന്നാലേ തന്റെ ദേവാലയത്തിലേക്ക് ആളുകൾ വരികയുള്ളൂ. വമ്പിച്ചൊരു സൈന്യത്തെ തയ്യാറാക്കി. മുമ്പിൽ ആനപ്പട. ധാരാളം ആനകൾ മക്കത്തേക്കു നീങ്ങി. വഴിനീളെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടുള്ള യാത്ര. ധിക്കാരിയുടെ പട മക്കയുടെ അതിർത്തിയിലെത്തി. മക്കാനിവാസികൾ ഭയവിഹ്വലരായി..!!

 അബ്റഹത്തിന്റെ വലിയ സൈന്യത്തെ നേരിടാനുള്ള കഴിവ് അബ്ദുൽ മുത്വലിബിനുണ്ടായിരുന്നില്ല. മക്കയുടെ നേതാവായ അബ്ദുൽ മുത്വലിബ് പറഞ്ഞു:

 “ഇത് അല്ലാഹുﷻവിന്റെ ഭവനമാണ്. ഇതിനെ അവൻ സംരക്ഷിക്കും. ഒരാൾക്കും ഇതു തകർക്കാനാവില്ല.”

 അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ദേവാലയം. ഇതു തകർക്കാനാവില്ല...

 ആനപ്പട നീങ്ങി, കഅ്ബാലയത്തിനു നേരെ. പെട്ടെന്ന് ആകാശത്ത് ഒരുതരം പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവയുടെ ചുണ്ടിൽ ചെറിയ കല്ലുകൾ. ആ കല്ലുകൾ താഴേക്കിട്ടു. ആനകളും പട്ടാളക്കാരും മറിഞ്ഞുവീഴാൻ തുടങ്ങി. കല്ലുകൾ കൊണ്ടവരൊന്നും രക്ഷപ്പെട്ടില്ല. അബ്റഹത്തിന്റെ സൈന്യം ചിതറിയോടി. അബ്റഹത്ത് ജീവനും കൊണ്ടാടുകയായിരുന്നു...

 ഈ സംഭവത്തെ ആനക്കലഹം എന്നു വിളിക്കുന്നു. ഈ സംഭവം നടന്ന വർഷത്തെ “ആമുൽ ഫീൽ' എന്നും അറബികൾ വിളിക്കുന്നു...

'ആമുൽഫീൽ' എന്ന പദത്തിന്റെ അർത്ഥം ഗജവർഷം എന്നാകുന്നു...


    📌 നമ്മുടെ നബി മുഹമ്മദ്   
                    മുസ്തഫ ﷺ

💧Part : 12💧

🔖 തിരുപ്പിറവി

   ആമുൽഫീൽ ഒന്നാം വർഷം നബിﷺതങ്ങൾ ജനിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച പ്രഭാതസമയത്ത്. ക്രിസ്തുവർഷം 571 ഏപ്രിൽ 17. എത്രവർഷമായെന്നു കൂട്ടുകാർ
കണക്കുകൂട്ടി നോക്കുക...

 അതൊരു സാധാരണ പ്രസവം ആയിരുന്നില്ല. ധാരാളം അത്ഭുതങ്ങൾ ആ സമയത്തു സംഭവിക്കുകയുണ്ടായി. ചുറ്റും കൂടിയ പെണ്ണുങ്ങൾ കുഞ്ഞിനെ കണ്ട് അതിശയപ്പെട്ടുപോയി..!!

 കുഞ്ഞിന്റെ ചേലാകർമം ചെയ്യപ്പെട്ടിരിക്കുന്നു..!
കണ്ണിൽ സുറുമ എഴുതിയിട്ടുണ്ട്..!
ശരീരത്തിൽ എണ്ണ പുരട്ടിയിരിക്കുന്നു..!
കൈ രണ്ടും നിലത്തുകുത്തി തലയുയർത്തിപ്പിടിച്ചാണു കിടപ്പ്. ഇതൊരു അത്ഭുത ശിശുവാണ്...

 ഇങ്ങനെ ഒരു കുട്ടി പ്രസവിക്കപ്പെടുമെന്നു തന്റെ ജനതയോട് ആദംനബി (അ) പറഞ്ഞിട്ടുണ്ട്. പിന്നീടുവന്ന പ്രവാചകന്മാർക്കെല്ലാം ഈ കുട്ടിയുടെ വരവിനെക്കുറിച്ചറിയാമായിരുന്നു. എല്ലാ വേദഗ്രന്ഥങ്ങളിലും ഈ
കുട്ടിയുടെ ആഗമനം അറിയിച്ചിട്ടുണ്ട്...

 കുട്ടി പിറക്കുന്നതിനുമുമ്പു പിതാവു മരണപ്പെട്ടിരിക്കുമെന്നു വേദം പഠിച്ച പണ്ഡിതന്മാർക്കറിയാമായിരുന്നു.
എന്തൊരഴക്..! എന്തൊരു പ്രകാശം..!

 പ്രസവവിവരം അറിഞ്ഞ് അബ്ദുൽ മുത്വലിബ് ഓടിയെത്തി. കുഞ്ഞിനെക്കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം. കുട്ടിയെ കോരിയെടുത്തു. കഅ്ബാലയത്തിലേക്കോടി. അവിടെയുണ്ടായിരുന്നവർ കുട്ടിയെ കണ്ടു. അവരും സന്തോഷത്തിൽ പങ്കുകൊണ്ടു...

 ഏഴാം ദിവസം "അഖീഖ" അറുത്തു. അന്നു വീടുനിറയെ ആളുകളായിരുന്നു. ബന്ധുക്കളൊക്കെ വന്നു. ഖുറയ്ശി നേതാക്കന്മാരെല്ലാം വന്നു. അവർക്കെല്ലാം വിഭവങ്ങൾ നിറഞ്ഞ സദ്യ. മുഹമ്മദ് എന്നു പേരിട്ടു...

 അബ്ദുൽ മുത്വലിബിനു ധാരാളം മക്കളുണ്ടായിരുന്നുവല്ലോ. അവരിൽ പ്രസിദ്ധരായവർ ഹാരിസ്, അബൂത്വാലിബ്, അബ്ബാസ്, ഹംസ എന്നിവരാകുന്നു. മറ്റൊരു മകൻ അബൂലഹബ്...

 സുവയ്ബതുൽ അസ്ലമിയ്യ എന്ന അടിമസ്ത്രീ അബൂലഹബിന്റെ സമീപം ഓടിയെത്തി. വർധിച്ച സന്തോഷത്തോടെ അവൾ വിളിച്ചുപറഞ്ഞു:

“യജമാനൻ അറിഞ്ഞോ... പ്രസവിച്ചു. അങ്ങയുടെ മരിച്ചു പോയ സഹോദരന്റെ ഭാര്യ പ്രസവിച്ചു. അങ്ങയുടെ മരിച്ചുപോയ
സഹോദരന്റെ ഭാര്യ പ്രസവിച്ചു. ആൺകുട്ടി...”

“ങേ... നേരാണോ നീ പറഞ്ഞത്..?”

“ഞാൻ കുഞ്ഞിനെ കണ്ടിട്ടല്ലേ വരുന്നത്. എനിക്കു സന്തോഷം അടക്കാനാവുന്നില്ല. ആഹ്ലാദം കൊണ്ടു ഞാൻ തുള്ളിച്ചാടിവരികയായിരുന്നു. യജമാനനോട് ഇക്കാര്യം പറയാൻ...”

 അബൂലഹബ് സന്തോഷംകൊണ്ടു മതിമറന്നുപോയി...

 “സുവയ്ബതേ... ഈ സന്തോഷവാർത്ത അറിയിച്ചതിന്റെ പേരിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കിയിരിക്കുന്നു."

 സുവയ്ബതിന്റെ സന്തോഷത്തിനതിരില്ല. ഈ കുഞ്ഞു കാരണമാണല്ലോ താൻ അടിമത്തത്തിൽ നിന്നു മോചിതയായത്. കുഞ്ഞിനോടുള്ള സ്നേഹം വർധിച്ചു...

 അബ്ദുല്ലയുടെ വിയോഗം മക്കാനിവാസികളുടെ ദുഃഖമായി. അബ്ദുൽ മുത്വലിബിന്റെ ദുഃഖം അവരെ വേദനിപ്പിച്ചു. ഇപ്പോൾ തങ്ങളുടെ നേതാവിന്റെ മനസ്സുനിറയെ ആഹ്ലാദമാണ്. ആ നടപ്പിലും ഇരിപ്പിലും സംസാരത്തിലും സന്തോഷം അലതല്ലുന്നു. പലർക്കും സമ്മാനങ്ങൾ നൽകി. സദ്യ തന്നെ എത്ര കെങ്കേമം...

 അബ്ദുൽ മുത്വലിബിന്റെ മക്കൾക്കെല്ലാം വലിയ ആഹ്ലാദം.
അബൂത്വാലിബിനാണു കൂടുതൽ സന്തോഷം. സഹോദരപുത്രനെ അവർ ലാളിച്ചു. സ്നേഹിച്ചു, പരിചരിച്ചു...

 അന്ത്യപ്രവാചകൻ ഭൂജാതനായിരിക്കുന്നു. അന്ത്യപ്രവാചകനെ പ്രസവിച്ച മാതാവിനെ നാം ആദരിക്കണം. അവരുടെ പേരു കേൾക്കുമ്പോൾ "റളിയല്ലാഹു അൻഹാ' എന്നു പറയണം.

 തന്റെ പൊന്നോമനയെ മാതാവ് ഓമനിച്ചു. മുലകൊടുത്തു, കുഞ്ഞു പാൽകുടിച്ചു, മുഖത്തു സന്തോഷം. മാതാവിന്റെ ഖൽബ് കുളിരണിഞ്ഞു...

തുടരും ... 

Comments