അയാൾക്ക്‌ സങ്കടാകൂല്ലേ

ദരിദ്രനായൊരു യാത്രികൻ മരുഭൂമിയിൽ ഒറ്റപ്പെട്ടു. ദാഹംകൊണ്ട്‌ തേങ്ങിക്കരഞ്ഞ അയാൾ കുറേനേരത്തെ പരിശ്രമത്താൽ‌ മരുപ്പച്ച കണ്ടു. ദാഹമകലുന്നതുവരെ ആർത്തിയോടെ കുടിച്ചു. അസാധാരണമായൊരു മധുരമുണ്ട്‌ ആ വെള്ളത്തിന്‌. ഇങ്ങനൊരു വെള്ളം ഇതിനുമുമ്പ്‌ കുടിച്ചിട്ടേയില്ല. അതിശയരുചിയുള്ള വെള്ളം പാത്രത്തിലും തുകൽസഞ്ചിയിലും നിറച്ചു. ഒരാഴ്ച പിന്നിട്ടു. അയാൾ ഖലീഫയുടെ സന്നിധിയിലെത്തി. ആശ്ചര്യമധുരമുള്ള മരുഭൂവെള്ളം ഖലീഫക്ക്‌ സമ്മാനിച്ചു. അസാധാരണ രുചിയെക്കുറിച്ച്‌ ഖലീഫയോട്‌ വിവരിച്ചു. ഖലീഫ കൈക്കുമ്പിളിൽ‌ ഒഴിച്ചുകുടിച്ചു. ആ പാവം മനുഷ്യന്‌ കുറേ സമ്മാനങ്ങളും കൊടുത്തു.

സദസ്സിലുള്ളോരെല്ലാം ഓടിയടുത്തു. എല്ലാർക്കും വെള്ളമൊന്ന് രുചിക്കണം. ഖലീഫ ആർക്കും കൊടുത്തില്ല. ദരിദ്രൻ ഒരുപാട്‌ സന്തോഷിച്ച്‌ യാത്രയായി. അടുപ്പമുള്ളവർക്ക്‌ പോലും ഒരുതുള്ളി നൽകാത്തത്‌ എന്തേ എന്ന ചോദ്യത്തിന്‌ ഖലീഫ മറുപടി പറഞ്ഞു: ‘അയാൾ യാത്ര തുടങ്ങിയിട്ട്‌ കുറേനാളായി എന്നുതോന്നുന്നു. തുകൽസഞ്ചിയിലെ വെള്ളം വല്ലാതെ കേടുവന്നിട്ടുണ്ട്‌. നിങ്ങളത്‌ കുടിച്ചിരുന്നെങ്കിൽ ഉറപ്പായും അനിഷ്ടം പ്രകടിപ്പിക്കും. ആ പാവം മനുഷ്യനത്‌ സങ്കടാകൂല്ലേ. എനിക്കുതരാൻ അയാളുടെ കയ്യിൽ ആകെയുള്ള സമ്മാനമാണത്‌. ഞാനത്‌ സന്തോഷത്തോടെ സ്വീകരിച്ചു.'

തിരുനബിക്ക്‌ സമ്മാനിക്കാൻ കുറച്ച്‌ മുന്തിരിയുമായ്‌ ഒരാൾവന്നു. തിരുനബി ഒന്നെടുത്തു രുചിച്ചു. കൂടെയുള്ളോർക്കൊന്നും നൽകാതെ പിന്നെയും കഴിച്ചു. വന്നയാൾ സന്തോഷത്തിൽ മടങ്ങി. ചങ്ങാതിമാർ പരിഭവിച്ചു: ‘നബിയേ, ഞങ്ങളും കൊതിച്ചു. പക്ഷേ, തന്നില്ലല്ലോ..’ കരുണയുടെ മഹാദൂതർ കാര്യം പറഞ്ഞു: ‘ഇതു നല്ല പുളിയാണെടാ. ഒട്ടും കഴിക്കാൻ കൊള്ളില്ല. നിങ്ങൾ കഴിച്ചിരുന്നെങ്കിൽ പുളിയാണല്ലോ എന്ന് പറഞ്ഞേനെ. അതയാൾക്ക്‌ സങ്കടാകൂല്ലേ..’

‘അയാൾക്ക്‌ സങ്കടാകൂല്ലേ’ എന്നൊരു വിചാരം ഉള്ളിലുണ്ടായിരുന്നെങ്കിൽ എത്രയധികം വഴക്കുകളും അകൽച്ചയും ബഹളങ്ങളും നമുക്ക്‌ വിട്ടുകളയാമായിരുന്നു. എത്രയോ മനുഷ്യരുടെ മുഖത്ത്‌ നമ്മൾ കാരണം കണ്ണീരിനു പകരം പുഞ്ചിരി വിടർന്നേനെ. ഏതു നിമിഷവും ഇവിടംവിടുന്ന മനുഷ്യരാണ്‌ ചുറ്റുമുള്ളത്‌. നമ്മൾ കാരണം അവരും അവരെയോർത്ത്‌ നമ്മളും സങ്കടത്തിലാകേണ്ട.

മരിച്ചുപോയ ഓരോ മനുഷ്യനും പറഞ്ഞുതന്നത്‌, ഈ വഴക്കും പിണക്കവുമൊക്കെ എത്ര വ്യർത്ഥമാണ്‌ എന്നല്ലേ. ‘ആരുള്ളൂ മരിച്ചവർക്കപരാധി ഞാനെന്നൊരാ ആടലേശാതെ’ എന്ന് ബാലാമണിയമ്മയുടെ കവിതയുണ്ട്‌. മരിച്ചവരെയോർത്ത്‌ സങ്കടപ്പെടാത്ത ആരാണുള്ളതെന്ന്. അയാൾ ഇത്രവേഗം മരിക്കുമെന്ന് അറിഞ്ഞിരുന്നേൽ അങ്ങനൊന്നും ഞാൻ പറയില്ലായിരുന്നു, അവൾ ഇത്രവേഗം പോകുമെന്ന് അറിഞ്ഞുന്നേൽ കുറച്ചൂടെ സ്നേഹിക്കാമായിരുന്നു എന്നൊക്കെ സങ്കടമില്ലാത്തവർ ആരാണുള്ളതെന്ന്!
എത്ര ശരിയാണല്ലേ.