കൂടോത്രം
ഭാര്യമാരെ
കൂട്ടി കഥയെഴുതരുതെന്ന്
ആരോ
പറഞ്ഞിരുന്നു..
ഒരു
തവണത്തേക്ക് ക്ഷമിക്കണം..
പിന്നെ
പിന്നീട് എഴുതുമ്പോഴും.
അവരില്ലാതെ
നമുക്കെന്താഘോഷം.
അതു കൊണ്ടാ..
കോഴിമുട്ടത്തോടിനുള്ളിൽ
മനോഹരമായ ചിത്രങ്ങൾ വരക്കുന്ന ഒരാളെക്കുറിച്ച് ഫെയ്സ് ബുക്കിൽ കണ്ട ഒരു വീഡിയോ,
ചിത്രം വരയിൽ താൽപര്യമുള്ള ഒൻപതു വയസുകാരി മോൾക്ക് കാണിച്ചു കൊടുത്തപ്പോൾ
തുടങ്ങിയതാണ് എനിക്കും കോഴിമുട്ടയിൽ ചിത്രം വരക്കണമെന്ന അവളുടെ മോഹം.
അങ്ങനെയാണ്
അടുക്കളയിൽ നിന്ന് ഒരു കോഴിമുട്ട ഭാര്യയും കോഴിയുമറിയാതെ കട്ടെടുത്ത് മകൾക്ക്
കൊടുത്തത്.. ഇതു വരെ പേപ്പറിൽ മാത്രം വരയും കുറിയുമായി നടന്നിരുന്ന അവൾക്ക് പുതിയ
മീഡിയ കിട്ടിയതിലുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല..
ഉമ്മയെ
കാണിക്കരുതെന്ന കർശന നിർദ്ദേശം ഞാനവൾക്ക് കൊടുത്തിരുന്നു. നമ്മളായിട്ടെന്തിനാ
വെറുതെ അവരുടെ വായിലിരിക്കുന്ന അന്യഭാഷാ വാചകങ്ങൾ പുറത്തേക്ക് ചാടിക്കുന്നത്..
വൈകുന്നേരം
ജോലി കഴിഞ്ഞ് വന്നപ്പോൾ മകൾ എന്റെടുത്ത് വന്നു സങ്കടം പറയുന്നു. അവൾക്ക് ചിത്രം
വരക്കാനായി കൊടുത്ത കോഴിമുട്ട കാണാനില്ലത്രെ...
എവിടാ
വെച്ചിരുന്നതെന്നതെന്ന എന്റെ ചോദ്യത്തിന്, ഉമ്മ കാണാത്ത രീതിയിൽ മുറ്റത്തൊരു
മൂലയിലൊളിപ്പിച്ചാണ് വെച്ചിരുന്നതെന്നവൾ മറുപടി നൽകി.
അതു വല്ല
കാക്കയോ പൂച്ചയോ കൊത്തിക്കൊണ്ട് പോയിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം
മ്ലാനമായി..
നീയതിൽ
എന്തെങ്കിലും വരച്ചോയെന്ന എന്റെ ചോദ്യത്തിന് മദ്രസയിലെ പാഠം ചെറുതാക്കി എഴുതി
വെച്ചിരുന്നുവെന്ന മറുപടിയാണ് കിട്ടിയത്.
എനിക്ക് ഒരു
മുട്ട കൂടെ എടുത്തു തരുമോയെന്ന അവളുടെ ചോദ്യത്തിൽ നിന്നും,ഈ ആഴ്ചയിലെ അവളുടെ മുട്ട
ക്വാട്ട കഴിഞ്ഞെന്നും ഇനി അടുത്തയാഴ്ച നോക്കാമെന്നും പറഞ്ഞൊഴിഞ്ഞു ഞാൻ.
നല്ലൊരു
കുളിയും പാസാക്കി ചുണ്ടിലൊരു മൂളിപ്പാട്ടുമായി അടുക്കളയിലെത്തി..
" നിങ്ങളിങ്ങനെ പാട്ടും പാടി നടന്നോളി...
വിവരം
വല്ലതും അറിഞ്ഞോ നിങ്ങള്..?"
"അതെന്താ എന്റെ
പാട്ടിനെ കുറ്റം പറയാൻ മാത്രം വലിയ വിശേഷം..?"
ഞാനും
ആകാംക്ഷാകുക്ഷിതനായി...
" ഞാൻ മുറ്റം അടിച്ചുവാരുന്ന നേരത്താ സ ങ്ങതി
കണ്ടത്..."
അവളുടെ കണ്ണിലെ കൃഷ്ണമണി ഇപ്പൊ
പുറത്തുചാടുമെന്ന മട്ടിലായി...
" നീ ബേജാറാക്കാതെ കാര്യം പറയുന്നുണ്ടോ.."
എനിക്ക് ദേഷ്യം വരാൻ തുടങ്ങിയെന്ന് കണ്ട അവൾ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു
തുടങ്ങി.
"നമ്മുടെ മുറ്റത്ത് ആരോ കോഴിമുട്ടയിൽ കൂടോത്രം
ചെയ്ത് കുഴിച്ചിട്ടിരിക്കുന്നു..
ആര് ചെയ്തതാ
പടച്ചോനറിയാം...
"അതാരാ ചെയ്തതെന്ന് എനിക്കറിയാം.. "
ഉള്ളിൽ പൊട്ടി വന്ന ചിരി പുറത്തേക്ക്
വരാതിരിക്കാൻ പാടുപെട്ടുകൊണ്ട് ഞാൻ പറഞ്ഞു..
കട്ടൻ ചായയുടെ ഗ്ലാസ് എന്റെ നേരെ
നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
"നിങ്ങക്കെല്ലാം തമാശയാ..."
" ഇത് തമാശ തന്നെയാ..."
" ഒന്നുമറിയാതെ ഓരോന്ന് പറയണ്ട...
മുട്ട
കിട്ടിയപ്പൊ തന്നെ പൊട്ടിക്കാതെ ഞാനതൊരു തുണിയിൽ കെട്ടിയെടുത്ത് നമ്മുടെ
മുസ്ലിയാരുടെ അടുത്തേക്ക് പോയത് കൊണ്ട് രക്ഷപ്പെട്ടു. "
പടച്ചോനെ ... ഇത് കേട്ടതോടെ എന്റെ ആശയും
തമാശയുമൊക്കെ എങ്ങോ പോയി..
"എന്നിട്ട് മുസ്ലിയാർ എന്ത് പറഞ്ഞു.. "
" അങ്ങനെ വഴിക്ക് വരീ...
ഇപ്പൊ
ഇങ്ങക്ക് ഇതിന്റെ ഗൗരവം മനസിലായില്ലേ....
കൂടിയ
ഇനമാന്നാ മുസ്ലിയാര് പറഞ്ഞത്.. രണ്ടായിരം ഉറുപ്പിക കയ്യിലുണ്ടായിരുന്നത് കൊണ്ട്
രക്ഷപ്പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ...
അതു കൊണ്ട്
പ്രതിവിധി ചെയ്തു
തരാമെന്ന്
ഉസ്താദ് ഏറ്റപ്പഴാ എനിക്ക് സമാധാനമായത്...."
കൈയിൽ
നിന്നും ചായ ഗ്ലാസ് എപ്പോഴോ നിലത്ത് വീണു കഴിഞ്ഞിരുന്നു....
കണ്ണിൽ
ഇരുട്ടു കയറിയ ഞാൻ പതിയെ വരാന്തയിലേക്ക് നടക്കവെ പിറകിൽ നിന്ന് ഭാര്യ പറയുന്നത്
കേട്ടു....
"നാലായിരം രൂപാ കൂടി കൊടുത്താൽ ഇതാരാ
ചെയ്തതെന്നു കൂടി നോക്കി പറഞ്ഞു തരാൻ പറ്റുമെന്നാ മുസ്ലിയാർ പറഞ്ഞത്....
_________
എം.പി.സക്കീർ
ഹുസൈൻ
Comments
Post a Comment